/sathyam/media/media_files/2025/09/22/ayappa-sangamam-2025-09-20-19-34-21-2025-09-22-20-43-29.webp)
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമമെന്ന സി.പി.എമ്മിന്റെ ലിറ്റ്മസ് ടെസ്റ്റ് പരാജയപ്പെട്ടതോടെ ശബരിമല വിഷയത്തിൽ നിന്നും തടിയൂരാൻ മറ്റൊരു അടവുനയം ആലോചിച്ച് സി.പി.എം.
ശബരിമല യുവതീ പ്രവേശനത്തോടെ സി.പി.എമ്മിനെ വിട്ടുപോയ ഈഴവ വോട്ടുകൾ തിരിച്ചെത്തിക്കാനുള്ള അടവുനയത്തിന്റെ ഭാഗമായിരുന്നു സർക്കാരും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം.
എന്നാൽ അത് പരാജയമായെന്ന് തിരിച്ചറിഞ്ഞതോടെ മറ്റൊരു തന്ത്രം പരീക്ഷിക്കാനാണ് സി.പി.എം നീക്കം. സംഗമത്തിൽ ജനപങ്കാളിത്തം കുറഞ്ഞെന്ന തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ സി.പി.എമ്മിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകളിലുണ്ടാക്കിയ ചോർച്ചയാണ് പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിച്ചത്.
എസ്.എൻ.ഡി.പി വോട്ടുകൾ വലിയ തോതിൽ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന പാർട്ടി തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് തിരിച്ചു കൊണ്ടുവന്നില്ലെങ്കിൽ സി.പി.എമ്മിന്റെ അടിത്തറയ്ക്ക് ക്ഷതമേൽക്കുമെന്നുമായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശ്വാസികളായ പാർട്ടിക്കാർ സി.പി.എമ്മിൽ നിന്നും അകന്നുവെന്ന യാഥാർത്ഥ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിൽ ്രപതിഫലിച്ചിരുന്നു.
ആലപ്പുഴയിലടക്കം ഗൗരവതരമായുണ്ടായ വോട്ട് ചോർച്ചയ്ക്ക് തടയിടാൻ അദ്യം ശബരിമല വിഷയത്തിൽ പരിഹാരപ്രക്രിയ വേണമെന്ന തിരിച്ചറിവിലാണ് അയ്യപ്പ സംഗമത്തിന് സർക്കാർ ഇറങ്ങി പുറപ്പെട്ടത്.
എന്നാൽ അത് ജനങ്ങൾ ഏറ്റെടുത്തില്ലെന്ന് മാത്രമല്ല സി.പി.എമ്മിൽ വിശ്വാസി സമൂഹത്തിന് വിശ്വാസമില്ലെന്ന് തെളിയിക്കുകയും ചെയ്തു.
വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ സി.പി.എമ്മിന് പാർലമെന്ററി രംഗത്ത് വൻ തിരിച്ചടി ഉണ്ടാവും.
എക്കാലത്തും തങ്ങൾക്കൊപ്പം നിന്ന വോട്ടുകൾ സംഘപരിവാർ പാളയത്തിലെത്തിയാൽ അത് പാർട്ടിയുടെ തിരഞ്ഞെടുപ്പു രംഗത്തെ ശോഭ കെടുത്തുമെന്നതിൽ സംശയമില്ല.
അയ്യപ്പ സംഗമത്തിൽ യു.ഡി.എഫിൽ വലിയ ആശങ്ക പരക്കുന്നില്ല. പോകാനുള്ള വോട്ടുകളൊക്കെ മുമ്പ് തന്നെ പോയിക്കഴിഞ്ഞുവെന്നും ഇനി അത്തരമൊരു വോട്ടൊഴുക്ക് ബി.ജെ.പിയിലേക്ക് യു.ഡി.എഫിൽ നിന്നും ഉണ്ടാവില്ലെന്നുമാണ് മുന്നണി നേതൃത്വത്തിന്റെയും കോൺഗ്രസിന്റെയും വിലയിരുത്തൽ.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സർക്കാർ നൽകിയ സത്യവാങ്മൂലം ശബരിമലയിലെ ആചാരങ്ങൾക്ക് അനുസൃതമായിരുന്നു.
എന്നാൽ പിന്നീട് വന്ന പിണറായി സർക്കാരിന്റെ കാലത്താണ് യുവതീപ്രവേശനം നടത്തിയത്. അന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വിശ്വാസസംരക്ഷണ ജാഥ സംഘടിപ്പിച്ചതിന് പൊലീസെടുത്ത കേസുകൾ പിൻവലിക്കാനും സി.പി.എം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.