കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന് നാല് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്‍റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പുറത്താക്കിയത്.
കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നടപടിക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തി. തങ്ങളെ പുറത്താക്കാനായി തിരുവനന്തപുരത്ത് തമ്പടിച്ച് കാര്യങ്ങൾ നിയന്ത്രിച്ചത് രാജ്മോഹൻ ഉണ്ണിത്താൻ ആണെന്ന് അദ്ദേഹം ആരോപിച്ചു. രക്തസാക്ഷികളുടെ കേസ് നടത്താൻ രാജ്‌മോഹൻ ഉണ്ണിത്താൻ നയാപൈസ നൽകിയിട്ടില്ലെന്ന് ബാലകൃഷ്ണൻ പെരിയ വിമർശിച്ചു.
നടപടി ഏകപക്ഷീയമാണ്. തീരുമാനത്തിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണ്. ഉണ്ണിത്താന് എതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുന്നുവെന്നും, കോൺഗ്രസിനെ വിട്ടുപോകില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.