ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവ്. റോഡാമൈൻ-ബി, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ ഉപഗോയം ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവ തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാൽ, കുറ്റത്തിന് കുറഞ്ഞത് ഏഴ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. പിടിച്ചെടുത്ത സാമ്പിളുകളിൽ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.
സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നിന്ന് ശേഖരിച്ച 171 സാമ്പിളുകളിൽ 107 എണ്ണവും സുരക്ഷിതമല്ലാത്ത ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, റോഡമിൻ-ബി, കാർമോസിൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു.