/sathyam/media/media_files/2026/01/01/rajeev-chandrasekhar-2026-01-01-20-50-25.jpg)
തിരുവനന്തപുരം : കേരളത്തിൽ അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവർത്തനസമയം ഉയർത്തിയ സർക്കാർ തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഞങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണ് എന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഞെട്ടിക്കുന്നതാണ്.
അതിനോടൊപ്പം ആണ് ഇപ്പോൾ ബാർ സമയം രാത്രി 12 മണി വരെ ആക്കാനുള്ള തീരുമാനവും.
മാസം 60 മണിക്കൂർ, അതായത് അഞ്ചു പ്രവർത്തി ദിവസത്തിന് തുല്യമായ വർധനവാണ് പിണറായി സർക്കാർ ബാറുകൾക്ക് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി തന്നെ ഫയൽ നേരിട്ട് വിളിച്ച് അതിവേഗത്തിലായിരുന്നു നടപടി എന്നാണ് വാർത്തകൾ.
സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുമ്പോഴാണ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ബാർ സമയം ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
ഇതിനുപിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലും.
തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങൾ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അവസാനിപ്പിക്കണം. അഴിമതിയും കൈക്കൂലിയും മാത്രമല്ല, ജനങ്ങളുടെ സുരക്ഷയെ കൂടി ബാധിക്കുന്നതാണ് പുതിയ ഈ തീരുമാനം.
ക്രമസമാധാനനില പാടെ തകർന്ന കേരളത്തിൽ ബാർ സമയം അർധരാത്രിയിലേക്ക് നീട്ടുമ്പോൾ ക്രമസമാധാനനില കൂടുതൽ വഷളാകും.
ജനങ്ങളുടെ സ്വൈര്യജീവിതത്തെയും സമാധാനത്തെയും വെല്ലുവിളിക്കുന്നതാണ് പുതിയ തീരുമാനം.
സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഫയലുകൾക്ക് നൽകാത്ത പരിഗണന മുഖ്യമന്ത്രി ബാർ സമയവുമായി ബന്ധപ്പെട്ട ഫയലുകൾക്ക് നൽകി എന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ ഇതിന് പിന്നിൽ നടന്ന ഇടപാടുകളെപ്പറ്റി അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us