ഐ.പി.എൽ താരലേലത്തെ പോലെ വൻ ശമ്പളം നൽകി മാധ്യമപ്രവർത്തകരെ എത്തിച്ചു; പക്ഷേ സ്ക്രീനിൽ തിളക്കമില്ല, തുടക്കത്തിൽ തന്നെ പ്രതീക്ഷ തെറ്റിച്ച് ബിഗ് ടിവി. മാനേജ്മെന്റ് ശൈലിയിലും സംപ്രേഷണ നിലവാരത്തിലും വിമർശനം. ബ്രേക്കിംഗ് പോലും ഇല്ല ! അകത്തളത്തിൽ അതൃപ്തിയും ആശങ്കയും

ചാനലുകളുടെ കെട്ടും മട്ടും രൂപപ്പെടുത്തുന്നതിൽ നല്ല പ്രാവീണ്യമുണ്ടെന്ന് പറയുന്ന അനിൽ അയിരൂരിന് ബിഗ് ടിവിയുടെ സ്ക്രീനിൽ ആ മാജിക് ആവർത്തിക്കാനായിട്ടില്ല. ഒട്ടും ആകർഷകമല്ലാത്ത സ്ക്രീനും ലേ ഔട്ടുമാണ് ഇപ്പോൾ ബിഗ് ടിവിക്കുളളത്.

New Update
big tv news team
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഐ.പി.എൽ താരലേലത്തിന് സമാനമായി വൻതുക നൽകി മാധ്യമപ്രവർത്തകരെ  കുത്തിനിറച്ചും ഏറെ പ്രതീക്ഷകൾ ഉയർത്തിയും സംപ്രേഷണം ആരംഭിച്ചിട്ടും തുടക്കത്തിലെ ശോഭിക്കാനാകാതെ ബിഗ് ടിവി.

Advertisment

മലയാളത്തിലെ ഏറ്റവും പുതിയ വാർത്താ ചാനലായ ബിഗ് ടിവി പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ചാനലിലെ ജീവനക്കാർക്കിടയിലും നിരാശ പടർത്തിയിട്ടുണ്ട്.


വൻഓഫർ കണ്ട് ചാടിയ മാധ്യമ പ്രവർത്തകരിൽ പലരും തീരുമാനം തെറ്റിയോ എന്ന സംശയത്തിലാണ്. അവതാരകരുടെ കോസ്റ്റ്യൂമും മേക്കപ്പും മുതൽ, സംപ്രേഷണ നിലവാരം മുതൽ, എല്ലാത്തിലും പ്രതീക്ഷയുടെ ഏഴയലത്ത് പോലും എത്താൻ കഴിയാത്തതാണ് മാധ്യമ പ്രവർത്തകർക്കിടയിൽ തന്നെ നിരാശ പടരാൻ കാരണം.


മുൻനിര അവതാരകർ ഉൾപ്പെടെ എല്ലാവരും നിരാശരാണെന്ന് ബിഗ് ടിവി പ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രവർത്തനത്തിലെ പോരായ്മകൾക്കിടയിൽ ചാനലിൻെറ ഫൌണ്ടർ ഡയറക്ടറായ അനിൽ അയിരൂരിൻെറ പ്രവർത്തന ശൈലിയിലും ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്.

അടുപ്പമുളള ജീവനക്കാരുടെ പ്രവർത്തനവീഴ്ച ശ്രദ്ധയിൽപ്പെടുത്തിയതിൻെറ പേരിൽ കഴിഞ്ഞ ദിവസം ഡസ്ക് ചീഫുമാരോട് മോശമായി സംസാരിച്ചതാണ് അതൃപ്തിക്ക് വഴിവെച്ചിരിക്കുന്നത്.

anil ayiroor

നേരിട്ട് വിളിച്ച് ശാസിച്ചതിന് പുറമേ വാട്സാപ്പ് ഗ്രൂപ്പിലും അനിൽ അയിരൂർ സന്ദേശങ്ങൾ ഇട്ടത് മുതിർന്ന ജീവനക്കാരുടെ ആത്മവീര്യം തകരാൻ ഇടയാക്കിയിട്ടുണ്ട്. 


താഴെയുളള ജീവനക്കാരെ ശകാരിക്കാൻ പോകുന്നവരെ പിരിച്ചുവിടുമെന്നും പിരിച്ചുവിടുന്നതിന് പ്രശ്നമൊന്നുമില്ലെന്നും രണ്ട് മാസത്തെ ശമ്പളം തരണമെന്നേയുളളുവെന്നുമായിരുന്നു അനിൽ അയിരൂരിൻെറ സന്ദേശം.


ഇത് ന്യൂസ് ഡസ്കിലും ബ്യൂറോയിലും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് കടുത്ത ആഘാതമായി. മിണ്ടിയാൽ പിരിച്ചുവിടുമെന്ന് പറഞ്ഞ് വാട്സാപ് ഗ്രൂപ്പുകളിൽ മെസേജ് അയക്കുന്ന രീതി മേധാവിയുടെ സ്ഥിരം ശൈലിയാണെന്ന് പറയപ്പെടുന്നു. 

മുൻപ് പ്രവർത്തിച്ചിരുന്ന ചാനലുകളിലും സമാനമായ നിരവധി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ജീവനക്കാർക്ക് ഓഹരി നൽകുമെന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിച്ച് തുടങ്ങിയ ശേഷം തുടക്കത്തിൽ തന്നെ പിരിച്ചുവിടുമെന്ന സന്ദേശം ഇട്ടതോടെ പല മാധ്യമപ്രവർത്തകരും ചാട്ടംപിഴച്ചെന്ന സങ്കടത്തിലാണ്. ചിലരൊക്കെ വന്ന ചാനലിലേക്ക് മടങ്ങി പോകുന്നതിനെ കുറിച്ചും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.


കുത്തനെയുളള ശമ്പള സ്കെയിലായതിനാൽ ഇതേ ശമ്പളത്തിൽ പോകാനും കഴിയാത്ത പ്രതിസന്ധിയുണ്ട്. നോട്ടിസ് പിരീയഡ് പോലും പാലിക്കാതെ ഇറങ്ങിപ്പോയി പ്രതിസന്ധിയിലാക്കിയതിനാൽ നേരത്തെ ജോലിചെയ്ത ചാനലുകൾ തിരിച്ചെടുക്കാനും സാധ്യതയില്ല.


ഇതൊടെ കെണിയിൽ വീണ അനുഭവത്തിലാണ് ബിഗ് ടിവിയിലെ മാധ്യമ പ്രവർത്തകർ. വൻതുക നൽകി വിവിധ ചാനലുകളിൽ നിന്ന് മാധ്യമ പ്രവർത്തകരെ എത്തിച്ചെങ്കിലും അവരെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനോ നല്ല തൊഴിലന്തരീക്ഷം സൃഷ്ടിക്കാനോ മാനേജുമെൻറ് ഒരു നടപടിയും എടുക്കുന്നില്ലെന്നും വിമർശനമുണ്ട്.

വാർത്താ ആസൂത്രണം നടക്കുന്ന ഇൻപുട്ട് വിഭാഗത്തിൻെറ ചുമതലക്കാരനായ ജോഷി കുര്യൻ നേതൃത്വം നൽകുന്ന ടീം പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചാനലിനുളളിൽ തന്നെ വിമർശനമുണ്ട്.

joshy kurian

വേറൊരു ചാനലാകില്ലെന്നും വാർത്താവതരണത്തിലും ഉളളടക്കത്തിലും ഒരുപോലെ ശ്രദ്ധിക്കുമെന്നും വാഗ്ദാനം ചെയ്താണ് ചാനൽ തുടങ്ങിയതെങ്കിലും സ്ക്രീനിൽ അതൊന്നും കാണാനില്ല.


 പ്രധാന അവതാരകർ രണ്ട് ബസുകളിലായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലം തോറും പര്യടനം നടത്തുന്ന പരിപാടിയുടെ ചിത്രീകരണം പ്രൊഫഷണൽ ടെലിവിഷൻ ചിത്രീകരണത്തിൻെറ പരിസരത്ത് പോലും എത്തിയിട്ടില്ല.


മികച്ച ക്യാമറാമാൻമാരും സാങ്കേതിക പ്രവർത്തകരും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. വൻതുക നൽകി മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന മാനേജ്മെൻറ് ക്യാമറാ വിഭാഗത്തിലും സാങ്കേതിക വിഭാഗത്തിലും വളരെ കുറഞ്ഞ ശമ്പളത്തിലാണ് നിയമനം നടത്തിയത്.

ശമ്പളം കുറവായത് കൊണ്ടുതന്നെ മികച്ച ക്യാമറമാൻമാരും ബിഗ് ടിവിയിലേക്ക് എത്തിയില്ല. മാധ്യമ പ്രവർത്തർക്കായി ചെലവിട്ട അധിക തുക ക്യാമറാമാൻമാരിലും സാങ്കേതിക വിദഗ്ധരുടെ കാര്യത്തിലും ലാഭിക്കാനുളള ബിഗ് ടിവിയുടെ ശ്രമമാണ് ഇതോടെ തിരിച്ചടിച്ചത്. 

മലയാളത്തിലെ ആദ്യത്തെ വനിത ചീഫ് എഡിറ്റർ എന്ന വിശേഷണവുമായി ബിഗ് ടിവിയുടെ അമരത്തെത്തിയ സുജയ പാർവതിക്ക് റിപോർട്ടർ ടിവിയിലെ പ്രകടനത്തിൻെറ ഏഴയലത്തുപോലും എത്താനായിട്ടില്ല.

sujaya parvathy


ബിഗ് ടിവിയുടെ ഉടമ വിജയ് റെഡ്ഢിയും ഫൌണ്ടിങ്ങ് ഡയറക്ടർ അനിൽ അയിരൂരും അണിനിരന്ന ലോഞ്ചിങ്ങ് ഷോയിൽ ഇംഗ്ളീഷ് പറഞ്ഞ് തപ്പിത്തടയുന്ന സുജയ പാർവതിയുടെ ദൃശ്യം അതീവ ദയനീയമായിരുന്നു.


ജേർണലിസത്തിൽ മാസ്റ്റർ ബിരുദമുളള സുജയ പാർവതി ഇംഗ്ളീഷിൽ രണ്ടോ മൂന്നോ നാലോ വാചകങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നത് സമൂഹ മാധ്യമങ്ങളിൽ പരിഹാസത്തിനും ട്രോളിനും കാരണമായി. രണ്ട് വാക്ക് പറയാൻ തപ്പിത്തടയുന്നവരാണോ എ.എ.റഹീമിൻെറ ഇംഗ്ളീഷിനെ കുറ്റം പറയുന്നതെന്നായിരുന്നു ട്രോൾ.

സ്ക്രീനിലും പുറത്തെ റിപോർട്ടിങ്ങിലും പഴയ ഊർജസ്വലത പ്രകടമാക്കാത്ത സുജയെ കാണുമ്പോൾ ബിഗ് ടിവിയിലെ ഉത്തരവാദിത്തത്തിൻെറ ഭാരം ചുമലിലുണ്ടെന്ന് തോന്നിക്കുന്നുണ്ട്.


പഴയകാല കല്യാണങ്ങളിലെ മേക്കപ്പിനെ അനുസ്മരിപ്പിക്കുന്ന മേക്കപ്പുമായിട്ടാണ് സുജയ സ്ക്രീനിൽ വരുന്നത്. മേക്കപ്പ് ചെയ്യുന്നവർക്ക് തൻെറ സ്കിൻ ടോൺ മനസിലാകുന്നില്ല എന്നാണ് സുജയയുടെ ന്യായീകരണം.


sujaya big tv

എല്ലാ സീനിയോറിറ്റിയും മറികടന്ന് ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് കടന്നിരിക്കാൻ മാനേജുമെൻറിലുളള സ്വാധീനം മതിയാകും. എന്നാൽ പ്രൊഫഷണലായി ചാനൽ നടത്തിക്കൊണ്ടുപോകുന്നതിന് അനുഭവ സമ്പത്ത് വേണമെന്ന് വ്യക്തമാക്കുന്നതാണ് സുജയയുടെ ബിഗ് ടിവിയിലെ പെർഫോമൻസ്
നൽകുന്ന പാഠം.

ചാനലുകളുടെ കെട്ടും മട്ടും രൂപപ്പെടുത്തുന്നതിൽ നല്ല പ്രാവീണ്യമുണ്ടെന്ന് പറയുന്ന അനിൽ അയിരൂരിന് ബിഗ് ടിവിയുടെ സ്ക്രീനിൽ ആ മാജിക് ആവർത്തിക്കാനായിട്ടില്ല. ഒട്ടും ആകർഷകമല്ലാത്ത സ്ക്രീനും ലേ ഔട്ടുമാണ് ഇപ്പോൾ ബിഗ് ടിവിക്കുളളത്.


അതുതന്നെ റിപോർട്ടർ ടിവിയുടെയും ട്വൻറിഫോറിൻെറയും ഈച്ച കോപ്പിയുമാണ്. മൈക്ക് മുതൽ സ്ക്രീൻ വരെ എല്ലാം മറ്റെവിടുത്തെയോ ആവർത്തനമാണെന്നതാണ് ബിഗ് ടിവിയുടെ ന്യൂനത.


റിപോർട്ടർ റീ ലോഞ്ച് ചെയ്യുമ്പോൾ ട്വൻറിഫോറിനെ അതേപടി പകർത്തിയ അനിൽ അയിരൂർ പുതിയ സംരംഭത്തിലും അതേ കോപ്പിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് വിമർശനം.

ചാനലിൻെറ സംപ്രേഷണത്തിൽ എച്ച് ഡി മികവ് കൊണ്ടുവരാനും ബിഗ് ടിവിക്ക് ആയിട്ടില്ല. ചാനലിൻെറ ബ്യൂറോകളുടെ സ്ഥിതിയും പരിതാപകരമാണ്. ലക്ഷങ്ങൾ ശമ്പളം നൽകി നിയമിച്ച റിപോർട്ടർമാരിൽ ഒരാൾ പോലും സംപ്രേഷണം ആരംഭിച്ച് ഒരാഴ്ചയായിട്ടും പുതിയ ന്യൂസ് ബ്രേക്ക് കൊണ്ടുവന്നിട്ടില്ല.

Advertisment