നിയമസഭാ തിരഞ്ഞെടുപ്പിൽ മിഷൻ-40 പ്രത്യേക ദൗത്യവുമായി ബി.ജെ.പി. തന്ത്രങ്ങൾ മെനയുന്നത് അമിത് ഷാ നേരിട്ട്. കേന്ദ്രനേതാക്കളെയും മന്ത്രിമാരെയുമടക്കം എത്തിച്ച് പ്രചാരണം കൊഴുപ്പിക്കും. സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ വികസന രേഖ ഇറക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയത് 9 മണ്ഡലങ്ങളിൽ. എട്ടിടത്ത് രണ്ടാമതും. ഇത്തവണ രണ്ടക്കം കടന്ന വിജയമെന്ന് ഉറപ്പിച്ച് ബിജെപി

New Update
amit shah techincs

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി അതിശക്തമായ പ്രചാരണവും രാഷ്ട്രീയ കരുനീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Advertisment

സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ബിജെപി മിഷൻ- 40 നടപ്പാക്കുന്നത്. നാളെ തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുക്കുന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ ഇതിന്റെ അന്തിമരൂപമാവും.


നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടണമെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം. 110 സീറ്റാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.


"മിഷൻ 40" ലക്ഷ്യവുമായി ബി.ജെ.പി.പാർട്ടിക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ മുൻകൂട്ടി സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തുകയാണ് ലക്ഷ്യം.

amitshah

ഇതിനായുള്ള ഫണ്ടും സന്നാഹങ്ങളും കേന്ദ്ര നേതൃത്വം നൽകും. അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ ഇതേക്കുറിച്ചുള്ള വിശദമായ ചർച്ചകളുണ്ടാവും.

കേന്ദ്രനേതാക്കളെയും മന്ത്രിമാരെയുമടക്കം എത്തിച്ച് പ്രചാരണം അതിശക്തമാക്കാനാണ് നീക്കം. വളരെ നേരത്തേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടക്കാനാണ് നീക്കം.


ശബരിമല സ്വർണക്കൊള്ളയും സർക്കാരിനെതിരായ ഭരണവിരുദ്ധ പ്രചാരണവുമായിരിക്കും തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ ആയുധമാക്കുക. ഇത്തവണ നിയമസഭയിലേക്ക് രണ്ടക്കം കടക്കുന്ന നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.


കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടക്കട, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.ഒന്നാമത് എത്തിയിട്ടുണ്ട്.

കൂടാതെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നീ എട്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും എത്താനായി.

bjp

 തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം, അരൂർ തുടങ്ങി ഒൻപത് മണ്ഡലങ്ങളിലാണ് പാർട്ടി മുന്നിലെത്തിയത്.

ഇവിടങ്ങളിൽ പാർട്ടി 40000ത്തോളം വോട്ടുകളാണ് നേടിയത്. ഇതിൽ തന്നെ 5 മണ്ഡലങ്ങളിൽ 45,000 വോട്ട് കടന്നു. കോവളം, വട്ടിയൂർക്കാവ്, പാറശാല, ചിറയിൻകീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്, മാവേലിക്കര എന്നീ 12 മണ്ഡലങ്ങളിൽ 35,000ത്തിനും 40,000ത്തിനും ഇടയിൽ വോട്ടുനേടി.


തിരുവനന്തപുരം, ആറ്റിങ്ങൽ, കുന്നത്തൂർ, ആറന്മുള, കരുനാഗപ്പള്ളി, കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂർ, ഷൊർണൂർ, കുന്നമംഗലം,കോഴിക്കോട് നോർത്ത്.നെന്മാറ എന്നീ 13 മണ്ഡലങ്ങളിൽ 30,000ത്തിനും 35,000ത്തിനും ഇടയിൽ വോട്ട് നേടി.


ഇവയിൽ തന്നെ നേമത്തും വട്ടിയൂർക്കാവിലും പാർട്ടി ലോകസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒന്നാമത് എത്തി. രണ്ട് തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം നടത്തിയ 40മണ്ഡലങ്ങളിലാണ് പാർട്ടി മുൻകൂട്ടി സ്ഥാനാർത്ഥികളെ നിർണ്ണയിച്ച് പ്രവർത്തനം തുടങ്ങുക.

മിഷൻ 40ന്റെ ഭാഗമായി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമെങ്കിലും ഉടനടി പ്രഖ്യാപിക്കില്ല. സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നയാൾ മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കും.

v muraleedharan rajeev chandrasekhar k surendran-2

മണ്ഡലത്തിനായി വിവിധ വികസന വിവിധ പദ്ധതികൾ പ്രഖ്യാപിക്കും. വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൽ ശ്രദ്ധിക്കും. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടും. 


മിഷൻ 40പദ്ധതിയുടെ ഭാഗമായി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളുടെവികസന രേഖ അവതരിപ്പിക്കും. 


തിരുവനന്തപുരം കോർപറേഷനിൽ വികസന രേഖ അവതരിപ്പിച്ച് നടത്തിയ പ്രചാരണത്തിലൂടെ വമ്പൻ വിജയം നേടിയത് കണക്കിലെടുത്താണ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ മുൻകൂട്ടി വികസന രേഖ അവതരിപ്പിക്കുക. 

ഇതിനായി ഓരോ മണ്ഡലത്തിലെയും സാമൂഹ്യ, സാമ്പത്തിക, മത സാഹചര്യങ്ങൾ ഏജൻസിയെ ഏൽപിച്ച് പഠിക്കും. ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും വ്യക്തമായി മനസിലാക്കിയ ശേഷമായിരിക്കും വികസന രേഖ തയ്യാറാക്കുക.


അതിനായി കർമ്മപദ്ധതിയും തയ്യാറാക്കും. ഓരോ മണ്ഡലത്തിലും പ്രത്യേക പ്രഭാരിയെ നിശ്ചയിക്കും. മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കും.



മുൻകാലങ്ങളിൽ വിജയസാദ്ധ്യത കണക്കിലെടുത്ത് വിവിധ ക്ലാസുകളായി മണ്ഡലങ്ങളെ തരംതിരിച്ചിരുന്നു. എ.ക്ളാസ്,എ.പ്ളസ് ക്ളാസ്,ബി.ക്ളാസ് തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇത്തവണ അത് ഉപേക്ഷിച്ചു.

2024ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലും 2025ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച വോട്ട് വിഹിതം നേടാനായ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കാനാണ് തീരുമാനം.

മുൻപ് വോട്ടു ശതമാനം കൂട്ടുകയായിരുന്നു ലക്ഷ്യമെങ്കിൽ ഇത്തവണ വിജയം മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള നിലവിലെ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പിൽ അനുകൂലമാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Advertisment