/sathyam/media/media_files/2026/01/02/k-surendran-press-meet-2026-01-02-20-26-46.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ബി.ജെ.പി ലക്ഷ്യമിടുന്നത് സി.പി.എമ്മിനെയല്ല മറിച്ച് കോൺഗ്രസിനെയാണ്. പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിന്റെ ചിത്രം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സോണിയയുടെ ഉറ്റബന്ധുക്കൾക്ക് കേസുമായി ബന്ധമുണ്ടെന്നാണ് ബിജെപിയുടെ പുതിയ ആരോപണം.
കേരളത്തിൽ ബിജെപിയുടെ മുഖ്യശത്രു സി.പി.എമ്മല്ല കോൺഗ്രസാണെന്ന് നേരത്തേ രാഷ്ട്രീയ വിലയിരുത്തലുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന നീക്കങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നത്.
കേരളത്തിൽ 2026ൽ ഭരണം പിടിക്കുകയെന്നത് ബിജെപിയുടെ ലക്ഷ്യമല്ല. മറിച്ച് ഒരു തവണ കൂടി ഇടത് ഭരണം വന്നാൽ കോൺഗ്രസിലെയും യുഡിഎഫിലെയും നേതാക്കളെല്ലാം ബിജെപിയിലെത്തുമെന്നും അതിലൂടെ പാർട്ടി സംവിധാനം ശക്തിപ്പെടുമെന്നുമാണ് വിലയിരുത്തൽ.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിനെ ചിന്നഭിന്നമാക്കിയാണ് ബിജെപി അധികാരം പിടിച്ചത്. ഇതേ തന്ത്രം കേരളത്തിലും പയറ്റാനാണ് ബിജെപിയുടെ ശ്രമം.
സ്വർണക്കൊള്ളക്കേസിൽ സി.പി.എമ്മിന്റെ 3 നേതാക്കൾ ജയിലിലായിട്ടും ബിജെപി കാര്യമായ സമരങ്ങളും പ്രതികരണങ്ങളും നടത്തിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ബിജെപി നടത്തുന്നത്.
കേരളത്തിലെ സർക്കാരിനെ ഉപയോഗിച്ച് ദേവസ്വം മന്ത്രിയെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ശബരിമലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവർന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കാനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
ശബരിമലയിൽ നിന്ന് കടത്തിയിരിക്കുന്നത് അമൂല്യങ്ങളായ, വിലമതിക്കാനാവാത്ത പുരാവസ്തുക്കളും വിഗ്രഹങ്ങളുമാണ്.
വ്യവസായിയുടെ വെളിപ്പെടുത്തലും വ്യവസായി അന്വേഷണ സംഘത്തിന് കൊടുത്ത് മൊഴിയും പുറത്ത് വന്നതോടെ രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും വാദങ്ങളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. കോൺഗ്രസ് നേതാക്കളുടെ മലക്കംമറച്ചിൽ സംശയം ബലപ്പെടുത്തുകയാണെന്നും ബിജെപി ആരോപിക്കുന്നു.
സോണിയ ഗാന്ധിയുടെ രക്തബന്ധത്തിലുള്ള ചില ആളുകൾക്ക് ഇറ്റലിയിൽ പുരാവസ്തുക്കളും വിഗ്രഹങ്ങളും വിറ്റഴിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് നേരത്തെ തന്നെ സിബിഐക്ക് വ്യക്തമായിട്ടുണ്ടെന്നാണ് ബിജെപി പറയുന്നത്.
ഡൽഹിയിലെ കോടതിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ അമൂല്യവസ്തുക്കൾ കടത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തിൽ മാറ്റം വരുത്തിയത് സർക്കാരിലെ ഉന്നതരിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ്. ശങ്കർദാസിലേക്ക് അന്വേഷണം എത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ് വരാനാരിക്കുകയാണ്.
കേസ് ഏറ്റെടുക്കാനാവുമോ എന്ന് കോടതി സി.ബി.ഐയുടെ അഭിപ്രായം തേടിയിരുന്നു. തിങ്കളാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതി പരിഹണിക്കുമ്പോൾ സി.ബി.ഐ അന്വേഷണത്തിന്റെ കാര്യത്തിലും വ്യക്തതയുണ്ടായേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us