/sathyam/media/media_files/2025/12/16/rajeev-chandrasekhar-local-election-2025-12-16-13-54-32.jpg)
തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിൽ അടക്കം മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും സംസ്ഥാനത്താകെ ബിജെപിയുടെ വോട്ട് ശതമാനത്തിൽ കുറവെന്ന് വിലയിരുത്തൽ.
ലോക്സഭാ തിരഞ്ഞടുപ്പിലെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കുറഞ്ഞതായാണ് പാർട്ടിയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം 20 ആയിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അത് രണ്ട് ശതമാനം കുറഞ്ഞ് പതിനെട്ടായി. ഇതിന് പുറമേ കയ്യിലുണ്ടായിരുന്ന അറുന്നൂറ് വാർഡുകൾ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്.
സുരേഷ് ഗോപിയുടെ പ്രഭാവം കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുറുപ്പ് ചീട്ടായി മാറിയ തൃശൂരിൽ അടിപതറിയതും വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
പാർട്ടിക്കൊപ്പം നിന്നിരുന്ന പന്തളം നഗരസഭയിലും യു.ഡി.എഫും എൽ.ഡി.എഫും മേൽക്കൈ നേടുകയും ചെയ്തിട്ടുണ്ട്.
വോട്ട് ശതമാനം കുറഞ്ഞതിലും കയ്യിലുണ്ടായിരുന്ന വാർഡുകൾ നഷ്ടപ്പെട്ടതിലും അടക്കം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്, കൊല്ലം കോർപ്പറേഷനുകളിലും ബിജെപിക്ക് മുന്നേറ്റം നടത്താൻ സാധിച്ചു. പലയിടങ്ങളിലും ബിജെപിക്ക് വോട്ട് ശതമാനം കൂടി. എന്നാൽ തൃശൂർ അടക്കമുള്ള സ്ഥലങ്ങളിൽ മുന്നേറാനാകാത്തത് തിരിച്ചടിയായാണ് പാർട്ടിയും അധ്യക്ഷനും വലിയിരുത്തപ്പെടുന്നത്.
തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ക്രൈസ്തവ വോട്ടുകൾ ഇപ്പോൾ ലഭിച്ചില്ലെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ തിരിച്ചടി പാർട്ടി വിശദമായി പരിശോധിക്കുന്നതായാണ് സൂചന.
പുതിയ വാർഡുകൾ നേടാനുള്ള നെട്ടോട്ടത്തിനിടെ കയ്യിലുണ്ടായിരുന്നത് പോകാതിരിക്കാനുള്ള ഇടപെടലുകൾ നടന്നിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000ത്തോളം വാർഡുകളിൽ ജയിച്ചപ്പോഴും 1500ലേറെ സീറ്റുകൾ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 സീറ്റുകൾ ലഭിക്കേണ്ടതായിരുന്നു എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ശബരിമല സ്വർണപ്പാളി വിഷയം വലിയ വലിയ ചർച്ചയായെങ്കിലും അത് ബിജെപിക്ക് അനുകൂലമാക്കാൻ കഴിഞ്ഞില്ലെന്നതാണ് യാഥാർത്ഥ്യം. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുകയും ചെയ്തു.
ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തതിന് പുറമേ ശബരിമല വാർഡിലും എൽഡിഎഫാണ് ജയിച്ചത്. ഭരണത്തിലിരുന്ന പന്തളം നഗരസഭയിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇത്തവണ ബിജെപിക്ക് ഭരണം നഷ്ടമായി.
എൽഡിഎഫ് 14 സീറ്റുകൾ നേടി ഭരണം പിടിച്ചപ്പോൾ യുഡിഎഫ് പതിനൊന്ന് സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ പതിനെട്ട് സീറ്റുകളിൽ ജയിച്ച ബിജെപി ഇത്തവണ ഒൻപത് സീറ്റുകളിൽ ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്.
പാലക്കാട് നഗരസഭയിൽ ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യംവെച്ച ബിജെപിക്ക് ചെറുതായൊന്ന് അടിപതറിയിരുന്നു. വിജയിച്ചെങ്കിലും ഇത്തവണ കേവലഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടക്കമുണ്ടായിട്ടും അത് പാലക്കാട് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് സാധിച്ചില്ലെന്നും വിലയിരുത്തലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us