/sathyam/media/media_files/2026/02/16/dr-ks-radhakrishnan-2026-02-16-17-48-52.jpg)
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് നിരോധനമില്ലെന്നും നിയന്ത്രണമാണുള്ളതെന്നും അതിനാൽ ഭരണഘടനാപരമായ വിവേചനമില്ലെന്നും അതിശക്തമായ നിലപാടെടുത്ത് സ്ത്രീ പ്രവേശനത്തെ എതിർത്ത് ബിജെപി.
നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതാകട്ടെ ആ ക്ഷേത്ര ഭാവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിശ്വാസാധിഷ്ഠിതമായ ആചാരത്തിൻ്റെ ഭാഗവുമാണ്.
ജനാധിപത്യ സംവിധാനത്തിൽ ഏത് തരത്തിലുള്ള സ്വാതന്ത്ര്യത്തിനും അനിവാര്യമായ നിയന്ത്രണം സ്വാഭാവികമായും വന്നു ചേരും. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം അരാജകത്വമാണ്. അരാജകത്വത്തിൽ എല്ലാവരും അസ്വതന്ത്രരുമാണ്.
ജനാധിപത്യ സംവിധാനത്തിൽ ഒരു സ്ഥാപനത്തിനും വ്യക്തിക്കും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം അവകാശപ്പെടാനോ അനുഭവിക്കാനോ അധികാരമില്ല.
ഇതെല്ലാം കണക്കിലെടുത്ത് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ മുൻ ഉത്തരവ് തിരുത്തണമെന്ന് ബിജെപി കോർ കമ്മിറ്റിയംഗവും വൈസ് പ്രസിഡന്റുമായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണൻ പറയുന്നു.
ശബരിമലയിലെ ആചാരം, അനുഷ്ഠാനം എന്നിവ സംബന്ധിച്ച് സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചിരുന്നു. ആ വിധി തെറ്റായിരുന്നു എന്ന് മാത്രമല്ല ഹിന്ദുമത ക്ഷേത്ര വിശ്വാസങ്ങളുടെ അടിസ്ഥാനഘടകങ്ങളെ തകർക്കുന്നതുമായിരുന്നു. അതുകൊണ്ട് ആ വിധിയെ ഹിന്ദുക്കൾ എതിർത്തു.
ശബരിമലയിൽ എല്ലാവർക്കും എപ്പോഴും പ്രവേശനം നൽകണം എന്ന പുരോഗമനാശയത്തെ മുൻനിർത്തി സർക്കാരും മറ്റു ചില വിപ്ലവ പുരോഗമനവാദികളും വിധിയെ അനുകൂലിച്ചു.
നാമജപ സമരങ്ങൾ നടന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കൾക്ക് എതിരെ സർക്കാർ കേസെടുത്തു. 251 ക്രിമിനൽ കേസുകളിൽ തന്നെയും പ്രതിയാക്കി.
നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അയുക്തികവുമായ വിധി പുന:പരിശോധിക്കണന്ന് ഹിന്ദുക്കൾ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഒൻപത് അംഗ വിശാല ബെഞ്ച് കേസ് കേൾക്കാൻ തീരുമാനിച്ചു. ഇതിനോടൊപ്പം ഇതര മതങ്ങളുമായി ബന്ധപെട്ട വിഷയങ്ങളും ആ ബഞ്ച് പരിഗണിക്കും.
ക്ഷേത്രസങ്കല്പങ്ങളെ കുറിച്ച് കോടതി സ്വീകരിച്ച ആഴത്തിലുള്ള തെറ്റിധാരണയാണ് ഈ വിധിയുടെ ആധാരം. ഓരോ ക്ഷേത്രവും ദേവതയുടെ / ദേവൻ്റെ ഭാവപ്രതിഷഠയെ ആണ് സാധൂകരിക്കുന്നത്. ഓരോ ദേവനും ദേവതയ്ക്കും അനന്തമായ ഭാവസ്വരൂപങ്ങൾ ഉണ്ട്. അവയിൽ ഒന്നായിരിക്കും ഒരു ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആയി ഭവിക്കുന്നത്.
അയ്യപ്പസ്വാമിയുടെ അനന്തമായ ഭാവങ്ങളിൽ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തെയാണ് ശബരിമലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ പ്രതിഷഠയുടെ മൂല മന്ത്രത്തിൽ അക്കാര്യം അന്തർലീനമാണ്.
ഓരോ ക്ഷേത്രത്തിൻ്റേയും മൂലമന്ത്രമാണ് ആ ക്ഷേത്രത്തിൻ്റെ ആചാര - അനുഷ്ഠാനങ്ങൾ നിശ്ചയിക്കുന്നത്. അതുകൊണ്ട് ഓരോ അയ്യപ്പ ക്ഷേത്രവും തനത് സ്വഭാവമുളളത് ആയിരിക്കും.
ഒരു ക്ഷേത്രവും മറ്റൊരു ക്ഷേത്രത്തിൻ്റെ ശരിപ്പകർപ്പ് ആയിരിക്കില്ല. ആയിരം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ ആയിരം അയ്യപ്പഭാവത്തെയാകും അവിടങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട്, ഒരേ ദേവതയുടെ ഒന്നിലേറെ ക്ഷേത്രങ്ങൾക്ക് തമ്മിൽ സമാനതയും ഏകീകൃത ഭാവവും ഉണ്ടാകില്ല.
എന്നാൽ പ്രവാചക മതങ്ങളുടെ ദേവാലയങ്ങൾ അവ്വിധമല്ല. ഒരു സെൻ്റ് ജോസഫ് കത്തോലിക്കാ പള്ളിയും മറ്റൊരു കത്തോലിക്കാ പള്ളിയും ലോകത്ത് എവിടെയുണ്ടെങ്കിലും അവ സമാനമായിരിക്കും. അവയ്ക്ക് ഏകീകൃതമായ ആചാര അനുഷ്ഠാന സമ്പ്രദായങ്ങളും ഉണ്ടായിരിക്കും. മോസ്കിൻ്റെ കാര്യത്തിലും അവസ്ഥ ഇതുതന്നെ. ഈ അടിസ്ഥാന വ്യത്യാസം ശബരിമല ക്ഷേത്ര സ്ത്രീ പ്രവേശന വിധിയിൽ പരിഗണിച്ചില്ല.
എല്ലാ സമയവും എല്ലാ ദിവസവും തുറക്കുന്നതും ആർക്കും എപ്പോഴും എങ്ങനെയും കയറാവുന്നതുമായ അയ്യപ്പക്ഷേത്രങ്ങൾ എത്രവേണമെങ്കിലും ഉണ്ട്. അവയിൽ തന്നെ ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയ ക്ഷേത്രങ്ങളും ഉണ്ട്.
ശബരിമലയിൽ അത്തരം നിയന്ത്രണമേയില്ല. ക്ഷേത്രത്തിൻ്റെ ദേവഭാവ പ്രതിഷ്ഠാസ്വരൂപത്തിന് അനുസൃതമായി സ്ത്രീപ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുത പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
അതുകൊണ്ട് വസ്തുതകളെ ആശ്രയിക്കാതെയും ശരിയായി വിലയിരുത്താതെയും നടത്തിയ വിധി തെറ്റാണ് എന്ന് പറയാൻ മടിക്കേണ്ടതില്ല.
ആചാരത്തിലും അനുനുഷ്ഠാനത്തിലും മാറ്റം വേണമെന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായമെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ പാലിക്കാൻ സുപ്രീം കോടതിയും ബാദ്ധ്യസ്ഥരാണ്.
ഏതൊരു ക്ഷേത്രത്തിലെയും ആചാരത്തിലും അനുഷ്ഠാനത്തിലും മാറ്റം വരുത്തണമെങ്കിൽ അതിനായി ദേവൻ്റെ സമ്മതമുണ്ട് എന്ന് ഉറപ്പാക്കണം. ദേവപ്രശ്നത്തിലൂടെയാണ് ദേവസമ്മതം ഉറപ്പാക്കുന്നത്.
ദേവ പ്രശ്നത്തിലാകട്ടെ വ്യാഴം അനുകൂല ഭാവത്തിൽ നിന്നാൽ മത്രമെ നിർദ്ദിഷ്ട കാര്യത്തിന് ദേവസമ്മതി ഉണ്ട് എന്ന് അനുമാനിക്കാൻ കഴിയൂ. രാശിചക്രത്തിൽ പതിനൊന്നാം ഭാവം അനുകൂലവും മൂന്നാം ഭാവം പ്രതികൂലവുമാണ്. പ്രശ്നവിധിയിൽ വ്യാഴം മൂന്നാം ഭാവത്തിൽ മറഞ്ഞ് നിൽക്കുന്നു എന്നു കരുതുക. ആ വ്യാഴം പതിനൊന്നിൽ എത്തിയാലേ കാര്യം നടക്കുകയുള്ളു.
ഈ അവസ്ഥയിൽ മൂന്നാം ഭാവത്തിൽ മറഞ്ഞു നിൽക്കുന്ന വ്യാഴത്തെ അറസ്റ്റ് ചെയ്തു പതിനൊന്നാം ഭാവത്തിൽ ഹാജരാക്കാൻ പോലീസ് മേധാവിയോട് നിർദ്ദേശിക്കാൻ ഒരു കോടതിക്കും കഴിയില്ല.
ഈ സാഹചര്യത്തിൽ, ശബരിമല ആചാരത്തിൽ മാറ്റം വേണമെന്നാണ് കോടതിയുടെ അഭിപ്രായമെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അക്കാര്യം പരിഗണിക്കാൻ ദേവസ്വത്തിന് നിർദ്ദേശം നൽകുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്.
പ്രത്യേക പ്രായത്തിലുള്ള സ്ത്രീപ്രവേശന നിയന്ത്രണത്തെ സ്ത്രീപ്രവേശന തിരോധനമായി കോടതി തെറ്റിദ്ധരിച്ചു. ഈ നിയന്ത്രണം ക്ഷേത്രത്തിൻ്റെ ഭാവപ്രതിഷ്ഠാ വിശുദ്ധിയും വിശ്വാസവും സംരക്ഷിക്കാൻ അനിവാര്യമാണോ എന്ന് വിധി പ്രസ്താവിക്കുന്നതിന് മുമ്പേ കോടതി പരിശോധിക്കേണ്ടതായിരുന്നു.
ഈ കൃത്യം നിർവ്വഹിക്കപ്പെടാതെ എഴുതപ്പെട്ട വിധി നിയമപരമായി നിലനിൽക്കില്ല. ഭരണഘടന അനുഛേദം 25 പ്രകാരം ഏതൊരാൾക്കും മന:സാക്ഷിക്ക് ഒത്ത മതാചാരം അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്തരം ആചാരവും വിശ്വാസവും പൊതുവെയുള്ള ക്രമസമാധാനവും ധാർമ്മികതയും ആരോഗ്യവും ഹനിക്കുന്നത് ആകാൻപാടില്ല.
ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ആചരിക്കപ്പെടുന്ന വിശ്വാസത്തിലും ആചാരത്തിലും ഇടപെടാൻ ഭരണകൂടത്തിന് അധികാരവുമില്ല. എന്നാൽ മതത്തിൻ്റെ സെക്യുലർ നടപടിക്രമങ്ങളിൽ ഇടപെടാനും നിയന്ത്രണം ഏർപ്പെടുത്താനും ഭരണകൂടത്തിന് അധികാരവും ഉണ്ട്.
അനുഛേദം 26 (ബി) മതപരമായ ആചാരങ്ങളും അനുമാനങ്ങളും സംരക്ഷിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ശബരിമല ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് ഹിന്ദു മതവിശ്വാസത്തിൻ്റെ ഭാഗമാണ്.
ആ വിശ്വാസത്തിൽ കൈകടത്തി ഹിന്ദുക്കളുടെ ആചാര, അനുഷ്ഠാനങ്ങളെ ഹനിക്കാൻ സുപ്രീം കോടതിക്കും ഭരണഘടന അധികാരം നൽകിയിട്ടില്ല.
അതുകൊണ്ട് സുപ്രീം കോടതിയുടെ ശബരിമല വിധി ഭരണഘടനാ ലംഘനമാണ് എന്ന കാര്യത്തിലും സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us