കോട്ടയം: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ടൂറിസം, റബര്‍, റെയില്‍വേ തുടങ്ങി കോട്ടയം ജില്ലയുടെ പ്രതീക്ഷകള്‍ ഏറെയാണ്.
മുന്‍ വര്‍ഷങ്ങളിലെ പോലെ നിരാശ മാത്രമാകുമോ ബജറ്റില്‍ എന്ന ആശങ്കയാണുള്ളത്. പതിവുപോലെ തന്നെ ശബരി റെയില്‍പാതയും കോട്ടയത്തു നിന്നു കൂടുതൽ ട്രെയിനും കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ വികസനവുമൊക്കെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്
/sathyam/media/media_files/2025/01/23/QG9AKoVpPzBbvPGvgkPf.jpg)
അടിസ്ഥാന സൗകര്യങ്ങളും വരുമാനവും ഏറെയുള്ള കോട്ടയം റെയില്‍വേ സ്റ്റേഷന് ഈ ബജറ്റിലും പ്രതീകള്‍ ഏറെയാണ്.
ഒരു കേന്ദ്രമന്ത്രി ഉള്ള ജില്ലയായ കോട്ടയത്തിന് കൂടുതല്‍ പരിഗണന ലഭിച്ചേക്കാമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ട്. ദക്ഷിണ റെയില്‍വേയില്‍ വരുമാനത്തില്‍ 21-ാം സ്ഥാനത്തുള്ള സ്റ്റേഷന്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണെന്നാണു യാത്രക്കാരുടെ പരാതി.
കോട്ടയം വഴിയുള്ള ഇരട്ടപ്പാത 2022 മേയിലും ആറു പ്ലാറ്റ്‌ഫോമുകളോടെ നവീകരിച്ച സ്റ്റേഷന്‍ യാര്‍ഡ് അതേവര്‍ഷം സെപ്റ്റംബറിലും പൂര്‍ത്തിയായതാണ്. എന്നാല്‍, ഈ സൗകര്യങ്ങള്‍ക്കനുസൃതമായി പുതിയ ട്രെയിനുകളൊന്നും ഇതുവഴി വന്നില്ല.
പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ സജ്ജമായി നാലു ടെര്‍മിനല്‍ പ്ലാറ്റ്ഫോമുകള്‍ നോക്കുകുത്തികള്‍ പോലെ കിടക്കാന്‍ തുടങ്ങിയിട്ട് 29 മാസങ്ങള്‍ പിന്നിട്ടു
/sathyam/media/media_files/2025/01/01/VBBi1Ek6ZzkXVVNlK8ni.jpg)
ഇക്കാലയളവില്‍ യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു ട്രെയിന്‍ പോലും പുതിയതായി അനുവദിക്കുന്നതിനോ, അതിനു സാധ്യമല്ലെങ്കില്‍ എറണാകുളത്ത് യാത്ര അവസാനിക്കുന്ന ചില ട്രെയിനുകള്‍ കോട്ടയത്തേയ്ക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടോ റെയില്‍വേ അനങ്ങിയിട്ടില്ല.
നിലവിലുള്ള സംവിധാനത്തില്‍ നാലു പ്രതിദിന ട്രെയിനുകള്‍ ഉള്‍പ്പെടെ 20ലധികം ട്രെയിനുകള്‍ക്ക് കോട്ടയത്തു നിന്നു സര്‍വീസ് ആരംഭിക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. പുതിയ ട്രെയിനുകള്‍ എത്തിയാല്‍ ശ്വാസംമുട്ടിയുള്ള യാത്രകള്‍ക്കു പരിഹാരമാകും.
എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ്, ഗോരഖ്പൂര്‍ -എറണാകുളം രപ്തി സാഗര്‍ എക്സ്പ്രസ്, ബാംഗ്ലൂര്‍ - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കോട്ടയത്തേക്ക് സര്‍വീസ് നീട്ടണമെന്ന് കോട്ടയത്തെ യാത്രക്കാര്‍ കാല്‍നൂറ്റാണ്ടിലേറെയായി ആവശ്യപ്പെടുന്നതാണ്
/sathyam/media/media_files/abLVqWzS55Oc1oe9NCWC.jpg)
ആവശ്യം ശക്തമായപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴയ്ക്കും രപ്തിസാഗര്‍ ആലപ്പുഴ വഴി തിരുവന്തപുരത്തേയ്ക്കുമാണു നീട്ടിയത്. ഇതേ കാലയളവില്‍ പരശുറാം എക്സ്സ്പ്രസ് തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലേക്കും പിന്നീട് കന്യാകുമാരിയിലേക്കും ദീര്‍ഘിപ്പിച്ചു.
അമൃത എക്സ്പ്രസ് പാലക്കാട് നിന്നും മധുരയ്ക്കും, പാലരുവി തിരുനെല്‍വേലിയിലേക്കും പിന്നീട് തൂത്തുക്കുടിയിലേക്കും, ഗുരുവായൂര്‍ -പുനലൂര്‍ മധുരയ്ക്കും ദീര്‍ഘിപ്പിച്ചു.
തമിഴ്നാട്ടിലേക്ക് സര്‍വീസ് നീട്ടാന്‍ യാതൊരുവിധ സാങ്കേതിക തടസങ്ങളും റെയില്‍വേയ്ക്ക് ഇല്ല. എറണാകുളത്തു നിന്നു കോട്ടയത്തേക്ക് സര്‍വീസ് നീട്ടാനാണു ബുദ്ധിമുട്ടെന്നുമാണു യാത്രക്കാരുടെ പരാതി.