മുണ്ടക്കയത്ത് ടൗണിനെ നടുക്കിയ ടൂറിസ്റ്റ് ബസ് തീപിടുത്തത്തില്‍ നിന്നും 45 യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം; ലക്ഷങ്ങള്‍ വിലമതിക്കുന്ന ബസ് ഇപ്പോള്‍ വെറും അസ്ഥികൂടം മാത്രം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈവേ പോലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

New Update
Untitled

മുണ്ടക്കയം: ടൗണിനെ നടുക്കിയ ടൂറിസ്റ്റ് ബസ് തീപിടുത്തത്തില്‍ നിന്നും 45 യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. മധുരയില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന 'മോക്ഷ' എന്ന ബസാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മുണ്ടക്കയം സ്റ്റാന്‍ഡിന് സമീപം പൂര്‍ണ്ണമായും കത്തിനശിച്ചത്. കൃത്യസമയത്ത് യാത്രക്കാരെ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ മാത്രമാണ് ഒരു വന്‍ ദുരന്തം ഒഴിവായത്.

Advertisment

യാത്രക്കാരെ ഇറക്കാനായി മുണ്ടക്കയം സ്റ്റാന്‍ഡിന് സമീപം ബസ് നിര്‍ത്തിയപ്പോഴാണ് വാഹനത്തിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഉള്ളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി.


Untitled

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബസ് ആളിപ്പടരുകയായിരുന്നു. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സെക്കന്‍ഡുകള്‍ പോലും വൈകിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

യാത്രക്കാര്‍ സുരക്ഷിതരാണെങ്കിലും അവരുടെ വസ്ത്രങ്ങള്‍, രേഖകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയെല്ലാം ബസിനുള്ളിലിരുന്ന് കത്തിയമര്‍ന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമന സേന യൂണിറ്റുകളെത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.


ബസിലെ തീ സമീപത്തെ വൈദ്യുതി പോസ്റ്റുകളിലേക്ക് പടര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ കത്തിനശിച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ എത്തി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.


Untitled

ലക്ഷങ്ങള്‍ വിലമതിക്കുന്ന ബസ് ഇപ്പോള്‍ വെറും അസ്ഥികൂടം മാത്രമായി അവശേഷിക്കുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈവേ പോലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

Advertisment