കാസയുടെ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി അജണ്ടയോ?. കാസയുടെ പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കും !. ക്രൈസ്തവ വോട്ടുകള്‍ കാസയിലുടെ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ 'കാസാ'. കേരളത്തില്‍ അടവുനയം പാളിയ ബി.ജെ.പിയുടെ ബി ടീമാകുമോ കാസയുടെ രാഷ്ട്രീയ പാര്‍ട്ടി.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ 'കാസാ'. കേരളത്തില്‍ അടവുനയം പാളിയ ബി.ജെ.പിയുടെ ബി ടീമാകുമോ കാസയുടെ രാഷ്ട്രീയ പാര്‍ട്ടി. പലപ്പോഴും ഇസ്ലാമോഫോബിക് എന്ന് വിളിക്കപ്പെടുന്ന കാസ, പൗരത്വ ഭേദഗതി നിയമം, 'ലവ് ജിഹാദ്', മുത്തലാഖ് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബി.ജെ.പി അനുകൂല നിലപാടുകളെയാണു കാസ പിന്തുണയ്ക്കുന്നത്.

Advertisment

കേരളത്തിലെ ക്രൈസ്തവരാകട്ടേ ബി.ജെ.പിയോട് അടുക്കുന്ന സമീപനം സ്വീകരിച്ചിരുന്നു. എന്നാല്‍, വടക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍, മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ എല്ലാം ക്രൈസ്തവരെ ബി.ജെ.പിയോട് അടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചിരുന്നു.


മതപരിവര്‍ത്തന നിരോധന നിയമം ക്രൈസ്തവ വേട്ടയ്ക്കുള്ള ആയുധമെന്നു  കേരള കത്തോലിക്ക മെത്രാന്‍ സമിതി വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളില്‍ വ്യാപക ക്രൈസ്തവ വേട്ടയാണു നടക്കുന്നതെന്നായിരുന്നു കെ.സി.ബി.സി ആശങ്ക രേഖപ്പെടുത്തിയത്.


എന്നാല്‍, കേരളത്തില്‍ ക്രൈസ്തവരിലേക്ക് കടന്നുചെല്ലാനുള്ള ശ്രമം വിജയിച്ചുതുടങ്ങിയതായാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. സഭാനേതൃത്വവുമായി സൗഹൃദത്തിന്റെ പാലം പണിയാന്‍ പ്രധാനമന്ത്രി മോഡി തന്നെ മുന്‍കൈയെടുത്തതോടെയാണു മാറ്റം പ്രകടമായത്. ക്രൈസ്തവവിഭാഗങ്ങള്‍ക്കുണ്ടായിരുന്ന അകല്‍ച്ച കുറഞ്ഞുവരുന്നതു പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനഭരണത്തില്‍ 'കിങ് മേക്കറാ'വാന്‍ പാര്‍ട്ടിക്ക് വൈകാതെ കഴിയുമെന്നാണു ബി.ജെ.പി നേതാക്കളുടെ വിശ്വാസം.


എന്നാല്‍, ബി.ജെ.പി. സ്വകീരിച്ച ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കൈസ്തവരെ ബി.ജെ.പിയില്‍ നിന്നും കൂടുതല്‍ അകറ്റി. കഴിഞ്ഞ ക്രിസ്മസ് കാലത്തു പാലാക്കാട്ട് സ്‌കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ ഉള്‍പ്പടെ സംഘപരിവാര്‍ സംഘടനകള്‍ എത്തിയതും ബി.ജെ.പിക്കു തിരിച്ചടിയായിരുന്നു.

ഇതിനിടെയാണു ബി.ജെ.പി അനുഭാവം പുലര്‍ത്തുന്ന ക്രൈസ്തവ സംഘടനയായാ കാസാ രാഷ്ട്രീയ പാര്‍ട്ടിയുമായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാസയ്ക്കൊപ്പം ചേര്‍ന്നു ക്രൈസ്തവരെ കൂട്ടുപിടിക്കാമെന്ന കണക്കുകൂട്ടലാണു ബി.ജെ.പിക്കുള്ളത്.


കാലങ്ങളായി ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ ബി.ജെ.പിയും സംഘപരിവാറും വിവിധ കാമ്പെയിനുകള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണു പുതുതായി ഉയര്‍ന്നു വന്ന കാസയ്ക്ക് അവര്‍ നിലവില്‍ രാഷ്ട്രീയ പിന്തുണ നല്‍കുന്നുവെന്ന സൂചനകള്‍ പുറത്തു വരുന്നത്. ഒരു വലതുപക്ഷ ദേശീയ പാര്‍ട്ടിയെ വളര്‍ത്താനാണു ശ്രമമെന്നും അത്തരമൊരു രാഷ്ട്രീയ ശക്തിയുടെ സ്വീകാര്യത കണ്ടെത്താന്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അങ്ങനെയൊരു പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്നു കാസ സംസ്ഥാന പ്രസിഡന്റും കൂടിയായ കെവിന്‍ പീറ്റര്‍ വ്യക്തമാക്കിയത്.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍, സ്വതന്ത്രരായി തെരഞ്ഞെടുപ്പില്‍ പോരാടാന്‍ താല്‍പ്പര്യമുള്ളവരെ അല്ലെങ്കില്‍ ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ കാസ പിന്തുണയ്ക്കാനും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണു കാസ ശ്രമിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രവുമായി യോജിച്ച് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുകയോ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവരെ പരാജയപ്പെടുത്തുകയോ ചെയ്യുക എന്നതാണ് കാസയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃത്യമായ പദ്ധതി ആവിഷ്‌കരിക്കുമെന്നും കാസ നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

 

Advertisment