കൊച്ചി : സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 107 വർഷങ്ങൾ പൂർത്തിയാവുന്നു.കത്തോലിക്ക കോൺഗ്രസ്സിന്റെ ജന്മവാർഷികം മെയ് 17,18 തീയതികളിൽ പാലക്കാട് വെച്ച് അന്താരാഷ്‌ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.മെയ് 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദഘാടനംചെയ്യും. 'സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് 'എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തിൽ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും.
കത്തോലിക്ക സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടിയാണ് 1918 ൽ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായത്.കാർഷിക പ്രതിസന്ധികളിലും വിദ്യാഭ്യാസ പ്രശ്നങ്ങളിലും ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളിലും സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും മലയോര, തീരദേശ മേഖലകളിലെ പ്രശ്നങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തിയ കത്തോലിക്കാ കോൺഗ്രസ്, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ഛ് നടപ്പിലാക്കുന്നതിനും സാംസ്കാരികവും വിശ്വാസപരവുമായ അധിനിവേശത്തെ ചെറുക്കുന്നതിനും,ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരെയും ശക്തമായ പോരാട്ടങ്ങളിലാണ്.
മെയ് 17 ന് താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ നിന്നും പതാകപ്രയാണവും തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ പാലയൂരിൽ നിന്ന് തോമാശ്ലീഹായുടെ ഛായാചിത്രപ്രയാണവും നടക്കും.പ്രയാണങ്ങൾ വൈകുന്നേരം 5 മണിക്ക് പാലക്കാട് കത്തീഡ്രൽ അങ്കണത്തിൽ എത്തിച്ചേർന്ന് പതാക ഉയർത്തൽ നടത്തും.ഗ്ലോബൽ വർക്കിംഗ് തുടർന്ന് കേന്ദ്ര വർക്കിംഗ് കമ്മിറ്റി.
മെയ് 18 ഞായർ രാവിലെ 10 ന് കേന്ദ്ര പ്രതിനിധി സഭാ സമ്മേളനം മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു നടത്തപ്പെടും.44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽ നിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും.ഉച്ചകഴിഞ്ഞ് 2.30 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന അവകാശ പ്രഖ്യാപന റാലി പാലക്കാട് കോട്ട മൈതാനത്തുനിന്നാരംഭിച്ച് ടൗണിലൂടെ പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ പള്ളി അങ്കണത്തിലെ സമ്മേളനവേദിയിൽ എത്തിച്ചേരുന്നു.തുടർന്ന് നടക്കുന്ന അന്തരാഷ്ട്ര സമുദായ സമ്മേളനത്തിൽ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവകാശങ്ങൾ പ്രഖ്യാപിക്കും.വിവിധ പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയിൽ എല്ലാ രൂപതകളിൽ നിന്നുമുള്ള സമുദായ അംഗങ്ങളും പാലക്കാട് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള സമുദായ അംഗങ്ങളും യുവ ജനങ്ങളും പങ്കെടുക്കും.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച് സഭാ നേതൃത്വത്തോടും സമുദായ നേതൃത്വത്തോടും ചർച്ച ചെയ്ത് നടപ്പാക്കണമെന്നും, റബ്ബർ,നെല്ല്,നാളികേരമുൾപ്പെടെ കാർഷിക ഉല്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കണമെന്നും,വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, ലഹരി മാഫിയയിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കണമെന്നും,വിവിധ കേന്ദ്രങ്ങളിൽ നിന്നും സമുദായത്തിന് നേരെയുണ്ടാകുന്ന ഗൂഡോദ്ദേശപരമായ അധിനിവേശങ്ങൾ അവസാനിപ്പിക്കണമെന്നും ഈ സമ്മേളനം ഉയർത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളാണ്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ,ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ,ജനറൽ സെക്രട്ടറി ഡോ.ജോസ്‌കുട്ടി ജെ ഒഴുകയിൽ,പാലക്കാട് രൂപത പ്രസിഡൻറ് അഡ്വ.ബോബി പൂവത്തിങ്കൽ,ഡയറക്ടർ ഫാ ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ ഭാരവാഹികളായ അഡ്വ.ടോണി പുഞ്ചക്കുന്നേൽ, തോമസ് ആന്റണി,ഡോ. കെ എം ഫ്രാൻസീസ്,ട്രീസ ലിസ് സെബാസ്റ്റ്യൻ,ബെന്നി ആന്റണി, രാജേഷ് ജോൺ,ഡെന്നി തെങ്ങുംപള്ളി, ഫാ . സജി വട്ടുകളത്തിൽ, രൂപത ജനറൽ സെക്രട്ടറി ജിജോ അറക്കൽ, ട്രഷറർ ജോസ് മുക്കട, ബിജു മലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 500 അംഗ വോളന്റിയർ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു.