പൊങ്കാല അര്‍പ്പിക്കുന്നതിനിടെ വയോധികയെ ആക്രമിച്ച്, സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരേന്ത്യന്‍ മോഷണ സംഘത്തിലുള്ളവരെന്നും ആറ്റുകാല്‍ പൊങ്കാല ലക്ഷ്യമാക്കി എത്തിയവരെന്നും പൊലീസ്

പൊങ്കാല അര്‍പ്പിക്കുന്നതിനിടെ വയോധികയെ ആക്രമിച്ച്, സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ ഉത്തരേന്ത്യന്‍ മോഷണ സംഘത്തിലുള്ളവരെന്നും ആറ്റുകാല്‍ പൊങ്കാല ലക്ഷ്യമാക്കി എത്തിയവരെന്നും പൊലീസ്. 

New Update
attukal 1223456

ശംഖുമുഖം: പൊങ്കാല അര്‍പ്പിക്കുന്നതിനിടെ വയോധികയെ ആക്രമിച്ച്, സ്വര്‍ണ മാല മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ ഉത്തരേന്ത്യന്‍ മോഷണ സംഘത്തിലുള്ളവരെന്നും ആറ്റുകാല്‍ പൊങ്കാല ലക്ഷ്യമാക്കി എത്തിയവരെന്നും പൊലീസ്. 

Advertisment

തിങ്കളാഴ്ച ശംഖുംമുഖത്തെ ഉജ്ജയിനി മഹാകാളി ദേവീ ക്ഷേത്രത്തിലെത്തിയ വര്‍ക്കല ചിറയന്നൂര്‍ സ്വദേശിയായ രാധാമണിയുടെ (65) കഴുത്തില്‍ കിടന്ന രണ്ടു പവനോളം തൂക്കം വരുന്ന മാല കവരാന്‍ ശ്രമിച്ച റോഷിനി (20), മല്ലിക (62), മഞ്ജുള (40) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. 


പൊങ്കാലയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തിയ രാധാമണി തൊഴുതുനില്‍ക്കുമ്പോള്‍ പിന്നില്‍നിന്ന സ്ത്രീ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെയാണ് രാധാമണിയെ ആക്രമിച്ച് മാലകവരാന്‍ ശ്രമിച്ചത്. 

 


ഇതുകണ്ട സമീപത്തുനിന്നവര്‍ ബഹളം വച്ച് ആളെക്കൂട്ടിയപ്പോള്‍ മാല പൊട്ടിച്ചെടുത്ത സ്ത്രീയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ക്ഷേത്രത്തിനു പുറത്തേക്കോടി. പിന്നാലെ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും വിവരമറിഞ്ഞെത്തി പ്രതികളെ പിന്‍തുടര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു. 


ദില്ലി സ്വദേശിനികളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരില്‍ നിന്നും ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രാധാമണിക്ക് നിലവില്‍ കാര്യമായ പരുക്കുകളില്ല. 

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊങ്കാല ലക്ഷ്യമാക്കി ഉത്തരേന്ത്യന്‍ മോഷണ സംഘം നഗരത്തില്‍ എത്തിയിട്ടുണ്ടെന്നും ഇവരില്‍ ഉള്‍പ്പെട്ടവരാകാം ഇതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.  


തലസ്ഥാനത്ത് കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണവും സംശയാസ്പദമായി കാണുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനയും നടത്തുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാലയുടെ സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇത്തരം മോഷണ സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.