ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് തുടക്കമായി കൈനകരിയില്‍ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാര്‍

സിബിഎല്ലിന് മാത്രമായി അന്താരാഷ്ട്ര പ്രചാരണം ആരംഭിച്ചു- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

New Update
CBL Kainakary
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൈനകരിയില്‍ തുടക്കമായി. വാശിയേറിയ ആദ്യ മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിച്ചു.
Advertisment
 
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ പ്രചരണാര്‍ഥം ലോക രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ പ്രചരണത്തിന് മാത്രമായി പ്രത്യേകം മൈക്രോ സൈറ്റ് ടൂറിസം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. മത്സരിക്കുന്ന ക്ലബുകള്‍, വള്ളങ്ങളുടെ ചരിത്രം, വേദികളുടെ സാംസ്ക്കാരിക പാരമ്പര്യം തുടങ്ങി സമഗ്രമായ വിവരങ്ങളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഹോട്ടല്‍ ബുക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ സമന്വയിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ നാല് സീസണായി തുടര്‍ന്നു വരുന്ന അപ്രമാദിത്യത്തിന് ഇക്കുറി സിബിഎല്ലിലെ ആദ്യമത്സരത്തില്‍ തന്നെ അന്ത്യം കുറിച്ചു കൊണ്ടാണ് നെഹ്റു ട്രോഫി ചാമ്പ്യന്‍മാര്‍ കൂടിയായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ നാല് സീസണിലും പിബിസിയുടെ തന്ത്രങ്ങള്‍ തിരിച്ച് പ്രയോഗിച്ചാണ് വിബിസിയുടെ വിജയം. ആദ്യ പകുതിയില്‍ പതിഞ്ഞും, അവസാന പകുതിയില്‍ വര്‍ധിത വീര്യത്തോടും കൂടിയായിരുന്നു അവരുടെ മുന്നേറ്റം. 32 മൈക്രോ സെക്കന്‍റുകള്‍ക്ക്(3.33.34 മിനിറ്റ്) വീയപുരം ചുണ്ടന്‍ ഫിനിഷ് ചെയ്തു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മേല്‍പാടം ചുണ്ടന്‍(3.33.62 മിനിറ്റ്) രണ്ടാമതെത്തിയപ്പോള്‍ നിരണം ബോട്ട് ക്ലബ്(സൂപ്പര്‍ ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍(3.33.68 മിനിറ്റ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Kainakary 1


പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്സ് വാരിയേഴ്സ്) നാല്,  ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടര്‍ ഷാര്‍ക്ക്സ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി-തണ്ടര്‍ ഓര്‍സ്) ആറ്, നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലബ്-റിപ്പിള്‍ ബ്രേക്കേഴ്സ്) ഏഴ്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്സ്) എട്ട്,  നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്-ചുണ്ടന്‍ വാരിയേഴ്സ്) ഒമ്പത് എന്നിങ്ങനെയാണ് ഫൈനല്‍ നില.

വിജയികള്‍ക്ക് കൃഷി മന്ത്രി പി പ്രസാദ് സമ്മാനദാനം നടത്തി. കേരള ടൂറിസം ഡയറക്ടര്‍(ജനറല്‍) ശ്രീധന്യ സുരേഷ് മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ എംഎല്‍യുമായ സി കെ സദാശിവന്‍ അധ്യക്ഷനായിരുന്നു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം സി പ്രസാദ് പതാകയുയര്‍ത്തി.

ധര്‍മ്മടം (കണ്ണൂര്‍)  താഴത്തങ്ങാടി (കോട്ടയം, സെപ്റ്റംബര്‍ 27), ചെറുവത്തൂര്‍ (കാസര്‍കോട്, ഒക്ടോബര്‍ 2 ), പിറവം(ഒക്ടോബര്‍ 4), മറൈന്‍ ഡ്രൈവ് (എറണാകുളം, ഒക്ടോബര്‍ 11), ബേപ്പൂര്‍(കോഴിക്കോട് ഒക്ടോബര്‍ 19), കോട്ടപ്പുറം (തൃശ്ശൂര്‍, ഒക്ടോബര്‍ 25), പുളിങ്കുന്ന് (നവംബര്‍ 1), കരുവാറ്റ(നവംബര്‍ 8) പാണ്ടനാട്(നവംബര്‍ 15) കായംകുളം(നവംബര്‍ 22, ആലപ്പുഴ),കല്ലട (കൊല്ലം, നവംബര്‍ 29) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
Advertisment