Advertisment

ഭൂമി തരംമാറ്റത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ വീടുവയ്ക്കൽ തടയരുത്. 10സെന്റിൽ വരെ വീടുവയ്ക്കാൻ വേഗത്തിൽ അനുമതി നൽകണം. 25സെന്റ് വരെ ഭൂമി തരംമാറ്റാനും അതിവേഗ നടപടിയുണ്ടാവണം. ജില്ലാതലത്തിൽ കാലാവസ്ഥാ പ്രവചന സംവിധാനം വരും. കളക്ടറേറ്റുകളിലെ ഫയൽ നീക്കം വേഗത്തിലാക്കണം. സർക്കാർ ഓഫീസുകൾ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ജില്ലകളിൽ റോഡപകടങ്ങൾ തടയുന്നതിന് മോട്ടോർ വാഹന വകുപ്പും, പോലീസും ജില്ലാ കലക്ടറും ചേർന്ന് നടപടികൾ സ്വീകരിക്കണം

New Update
pinarayi vijayan1

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന്റെ പേരു പറഞ്ഞ്, ജനങ്ങളുടെ വീടുവയ്ക്കാനുള്ള മോഹം ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

Advertisment

വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി കർശനമായി നി‌ർദ്ദേശിച്ചു.


നഗര പരിധിയിൽ 5 സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം.


നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം.

ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടു വയ്ക്കാൻ പോലും ഭൂമി തരംമാറ്റ നടപടികൾ വേഗത്തിലാക്കുന്നില്ലെന്ന് വ്യാപകമായ പരാതികളുണ്ടായിരുന്നു. ഇതേത്തുട‌ർന്നാണ് മുഖ്യമന്ത്രിയുടെ നടപടി.


ജില്ലാ മൈനിങ് ഫണ്ട്‌ ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച്‌ സ്റ്റഡീസ് മുഖേന ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം.


അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമ്മാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം.


സർവ്വേയർ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങൾ ഉണ്ടാകാതെ നടപടികൾ വേഗത്തിലാക്കണം.


കളക്ടറേറ്റുകളിലെ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം. ആവശ്യമെങ്കിൽ പ്രത്യേക അദാലത്ത് വിവിധ തലത്തിൽ നടത്തണം. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കണം.

പ്രധാന മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം.


.


സർക്കാർ ഓഫീസുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിന് നടപടികളുണ്ടാവണം. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ്ജ പഞ്ചായത്താക്കണം.

വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് നിർമിക്കുന്ന വീടുകളില്‍ പുരപ്പുറ സൗരോർജ്ജ സംവിധാനം സിയാൽ സ്ഥാപിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം.


സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ മത്സ്യകൃഷി നല്ല രീതിയിൽ നടത്തിയിരുന്നു, അത് തുടരുകയും കൂടുതൽ വിപുലമാക്കുകയും വേണം.


അന്താരാഷ്ട്ര തലത്തിൽ സാൽമൺ മത്സ്യകൃഷി ചെയ്യുന്ന ഏജൻസികളുമായി സഹകരിച്ച് ഡാമുകളിൽ ഉൾപ്പെടെ വളർത്താൻ പദ്ധതിയുണ്ടാക്കണം.

വന്യമൃഗങ്ങൾ ജനജീവിതത്തിനും കർഷകർക്കും വ്യാപകമായി ആപത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം.


സർക്കാർ ഓഫീസുകൾക്ക് നേരെയുള്ള അക്രമണവും ജീവനക്കാരെ അപകടപ്പെടുത്തുന്നതും ഗുരുതര വിഷയമാണ്. ഇതിൽ ശക്തമായ നടപടികൾ തന്നെ തുടർന്നും സ്വീകരിക്കും.


നദികൾ, ജലാസംഭരണികൾ മറ്റ് ജലസ്രോതസ്സുകൾ എന്നിവിടങ്ങളിൽ നിറഞ്ഞ ചെളിയും പാറയും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണം.

ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടർമാരോട് മുഖ്യമന്തി നിർദ്ദേശിച്ചു.

Advertisment