വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസം എന്താണെന്ന് തടസം ഉന്നയിച്ചവര്‍ പറയട്ടെയെന്നും മുഖ്യമന്ത്രി.
ദുരന്തത്തിലെ പ്രവര്‍ത്തനം ഒരേ മനസോടെയാണെന്ന് സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചത് രക്ഷാപ്രവര്‍ത്തനത്തിലാണ്. ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനം പട്ടാളത്തിന്റേതാണ്. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താന്‍ മെഷിനറി ഉണ്ടായിരുന്നില്ല. പാലം വന്നതോടെ ആ പ്രതിസന്ധി മാറി. മെഷിനറികള്‍ ഇനി ഇതിലൂടെ കൊണ്ടുപോകാം.
ഒരു ഭാഗം ചിതറിയ ശരീരങ്ങളാണ് കിട്ടിയിട്ടുള്ളത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്ന് തന്നെയാണ് കരുതുന്നത്. നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകി പോയ ശരീര ഭാഗങ്ങള്‍ കണ്ടത്താന്‍ ശ്രമം തുടരുന്നുണ്ട്.
തത്കാലം ദുരിതാശ്വാസ ക്യാമ്പ് തുടരും. പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. കൂടുതല്‍ നല്ലനിലയില്‍ പുനരധിവാസ പ്രക്രിയ തുടരേണ്ടിവരും. കുറേ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടാകും. ക്യാമ്പിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കും. കാണാന്‍ വരുന്നവര്‍ ക്യാമ്പിനകത്തേക്ക് കയറരുത്. കാണാന്‍ റിസപ്ഷന്‍ പോലൊരു സംവിധാനം ഒരുക്കും.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെയിരുന്നുകൊണ്ട് വിദ്യാഭ്യാസം നല്‍കും. അതിനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തും. പിന്നീട് സാധാരണ നിലയിലുള്ള ക്ലാസുകളിലേക്ക് കടക്കാം.
മാനസ്സികാഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറം. മാനസികാഘാതം കുറയ്ക്കാന്‍ കൗണ്‍സിലിങ്ങ് നടത്തും. കൗണ്‍സിലിങ്ങ് ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ദുരന്ത മേഖലയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുളള ശ്രമം തുടരും. നിലവില്‍ അവര്‍ അതിന് തയ്യാറാകുന്നില്ല. അവര്‍ക്ക് ഭക്ഷണം എത്തിക്കും.
ഒരു ദുരന്തം സംഭവിച്ചു, ഇതില്‍ നിന്ന് മറ്റൊരു ദുരന്തം സംഭവിക്കാന്‍ പറ്റില്ല. ഇതിന്റ ഭാഗമായി വരാനിടയുള്ള മറ്റൊരു ദുരന്തം പകര്‍ച്ചവ്യാതിയാണ്. പകര്‍ച്ചവ്യാതി തടയാന്‍ എല്ലാവരും സഹകരിക്കണം.
ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുമായി എല്ലാവരും സഹകരിക്കണം. സര്‍വ്വകക്ഷി യോഗത്തില്‍ വന്ന നിര്‍ദ്ദേശം, മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കളായാവര്‍ പോയാല്‍ മതി. അനാവശ്യമായി തള്ളിക്കയറരുത്.
ധാരാളം മൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. അത് കൃത്യമായി സംസ്‌കരിച്ചില്ലെങ്കില്‍ അതിന്റെ ഭാഗമായി വരുന്ന ദുരന്തമുണ്ട്. അത് കൃത്യമായി സംസ്‌കരിക്കണം. ഈ പ്രവര്‍ത്തനം ഏതാനും ദിവസം കൊണ്ടോ ആഴ്ചകൊണ്ടോ പരിഹരിക്കാന്‍ കഴിയില്ല., സമയമെടുത്ത് പരിഹരിക്കേണ്ടി വരും.
12 ഓളം മന്ത്രിമാര്‍ നിലവില്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇത് എപ്പോഴും പ്രായോഗികമല്ല, അതിനാല്‍ ഇനി നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി വയനാട് പ്രവര്‍ത്തിക്കും.
റവന്യു മന്ത്രി, വനംവകുപ്പ് മന്ത്രി, ടൂറിസം മന്ത്രി, പട്ടികജാതി പട്ടികക്ഷേമം വകുപ്പ് മന്ത്രി എന്നിവരടങ്ങുന്ന ഉപസമിതി ഇവിടെ പ്രവര്‍ത്തിക്കും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് അത് പുനഃസൃഷ്ടിച്ച് കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.