/sathyam/media/media_files/2025/07/17/cmfr-2025-07-17-21-31-26.jpg)
കൊച്ചി: രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളിൽ ഇടം നേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഗവേഷണവും. ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഫിഷറീസ് സാങ്കേതികവിദ്യകളിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചത്. ഐസിഎആറിന്റെ 97-ാമത് സ്ഥാപക ദിനാഘോഷ വേളയിൽ കേന്ദ്ര കൃഷി മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ ഈ നൂതന സാങ്കേതികവിദ്യ ഔദ്യോഗികമായി പുറത്തിറക്കി.
വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ സുസ്ഥിര സമുദ്രകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നതിനാലാണ് ഈ അംഗീകാരം. ആദ്യമായാണ് ഇവയുടെ വിത്തുൽപാദനം നടത്തുന്നത്. വറ്റയുടെ കൃഷി കൂടുതൽ ജനകീയമാക്കാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം.
മറ്റ് പല മീനിനേക്കാളും വേഗത്തിൽ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. കൂടുകളിൽ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും. കുറഞ്ഞ കാലയളവ് കൊണ്ട് മികച്ച വളർച്ചനേടുന്ന ആവശ്യക്കാരേറെയുള്ള മത്സ്യമാണിത്.
മാരികൾച്ചർ (സമുദ്രജലകൃഷി) രംഗത്ത് നിർണായകമാകുന്ന ഗവേഷണ നേട്ടമാണ് വറ്റയുടെ വിത്തുൽപാദന സാങ്കേതികവിദ്യയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആര്ഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ എം ശക്തിവേൽ, ഡോ ബി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ഇന്തോ-പസിഫിക് മേഖലയിൽ ഏറെ ആവശ്യക്കാരുള്ള വാണിജ്യസാധ്യതകൾ ഏറെയുള്ള മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. കിലോക്ക് 400 മുതൽ 700 രൂപവരെ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് വലിയ വലിപ്പം കൈവരിക്കുന്ന മീനായതിനാൽ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉൾക്കടലിലും ഇവയെ കണ്ടുവരുന്നു.
സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ, ഈ മീൻ കൂടുകൃഷിയിൽ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളർച്ച നേടുന്നതായി കണ്ടെത്തിയിരുന്നു. പെല്ലെറ്റ് തീറ്റകൾ നൽകി പെട്ടെന്ന് കൃഷിചെയ്ത് വളർത്താവുന്ന മീനാണ് വറ്റ.