/sathyam/media/media_files/2025/09/15/untitled-2025-09-15-14-56-41.jpg)
തിരുവനന്തപുരം : ഏറെക്കാലത്തിന് ശേഷം കോൺഗ്രസിൽ വീണ്ടും എ ഗ്രൂപ്പിന്റെ യുദ്ധകാഹളം. പാലക്കാട് എം.എൽഎയും യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷനുമായ രാഹുലിനെതിരായ ലൈംഗിക പരീഡനാരോപണങ്ങളെ പ്രതിരോധിക്കാനും പാർട്ടിക്കുള്ളിൽ പ്രതിപക്ഷനേതാവിനെതിരായി തുറന്ന പോര് നടത്താനുമാണ് ഗ്രൂപ്പിന്റെ തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അപ്രസക്തമായ എ ഗ്രൂപ്പിന് അലകും പിടിയും നൽകാൻ വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും തീരുമാനിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട ജില്ലാതല എകോപനം ഉടൻ നടക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സ്വീകരിച്ച നിലപാടാണ് എ ഗ്രൂപ്പിനെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്.
പാലക്കാട് തിരഞ്ഞെടുപ്പിൽ രാഹുൽ മത്സരിച്ചു വിജയിച്ച ശേഷമാണ് ഗ്രൂപ്പ് സജീവമാക്കാനും പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഒറ്റക്കെട്ടായി നിലയുറപ്പിക്കാനും തീരുമാനിക്കുന്നത്. എന്നാൽ പ്രതിപക്ഷനേതാവുമായി ഇവർ നല്ല ബന്ധവും സൂക്ഷിച്ചിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനിടെ പി.വി അൻവറിനെ പൂർണ്ണമായും തള്ളിയ പ്രതിപക്ഷനേതാവിനെ നിലപാടിനെ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ അൻവറിന്റെ വീട്ടിൽ ചർച്ചയ്‌ക്കെത്തിയതും പി.സി വിഷ്ണുനാഥിന്റെ ആവശ്യപ്രകാരമാണെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
രാഹുൽ വിജയിച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിൽ നിന്നും ഇവർക്ക് വോട്ട് ലഭിച്ചിരുന്നു. അത്തരത്തിൽ ഒരു എകോപനം നടത്തി വിജയിച്ചതോടെയാണ് എ ഗ്രൂപ്പിന്റെ പുനരുജ്ജീവനമെന്ന കാര്യം ഷാഫി പറമ്പിൽ ഗൗരവമായി എടുക്കുന്നത്. തുടർന്നാണ് പി.സി വിഷ്ണുനാഥുമായി ഇവർ ചർച്ചകൾ നടത്തുന്നത്.
വിഷ്ണുനാഥിനെ മുന്നിൽ നിർത്തിയുള്ള ഗ്രൂപ്പ് രൂപീകരണമായിരുന്നു ഇവരുടെ അജൻഡ. ഇത് ഏതാണ്ട് ശരിവെയ്ക്കുന്ന തരത്തിലുള്ള വാർത്തകളാണ് നിലവിൽ പുറത്ത് വരുന്നത്. മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ എ ഗ്രൂപ്പ് പ്രതിപക്ഷനേതാവിനെതിരെ തുറന്ന പോരിന് ആഹ്വാനം നൽകി ക്കഴിഞ്ഞതിന്റെ മുന്നോടിയാണ് രാഹുലിന്റെ ഇന്നത്തെ നിയമസഭാ പ്രവേശനം.
നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ അറിഞ്ഞ ശേഷമാകും ഇനിയുള്ള ദിവസങ്ങളിൽ രാഹുൽ സഭയിൽ പങ്കെടുക്കുക.
ഇതിന് പുറമേ രാഹുലിനെ പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. സമ്പൂർണ്ണമായ ഒരു റീലോഞ്ചിലൂടെ രാഹുലിനെ മണ്ഡലത്തിൽ സജീവമാക്കിയെടുക്കാനാണ് എ ഗ്രൂപ്പ് നീക്കങ്ങൾ നടത്തുന്നത്. സൈബറിടങ്ങളിലൂടെ ആദ്യം കാര്യങ്ങൾ വിശദീകരിച്ചും വിശ്വാസ്യത കൂട്ടിയും കൊണ്ടുവന്ന ശേഷമാവും തിരികെ മണ്ഡലത്തിലെ ജനങ്ങളുടെ മുന്നിലേക്ക് രാഹുൽ എത്തുക.
പ്രതിപക്ഷനേതാവിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിക്കൂട്ടിലായി നിൽക്കുന്ന എഗ്രൂപ്പിന്റെ നടപടിയിൽ ഹൈക്കമാന്റും ആശങ്കയിലാണ്.
ഇതിനിടയിൽ ഷാഫി, വിഷ്ണുനാഥ് എന്നിവരെ ഒരുമിച്ച് വർക്കിംഗ് പ്രസിഡന്റുമാരാക്കിയ എ.ഐ.സി.സി തീരുമാനം തെറ്റിപ്പോയെന്ന സംസാരവും പാർട്ടിക്കുള്ളിൽ രൂപപ്പെട്ടു കഴിഞ്ഞു. വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയം കലങ്ങി മറിയുമെന്നതാണ് യാഥാർത്ഥ്യം.