/sathyam/media/media_files/2025/05/14/lPADPfErJdNonJP460tl.jpg)
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂരിന് വീണ്ടും നേതൃത്വത്തിൻെറ താക്കീത്.ഇന്ത്യാ-പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രതികരണങ്ങളുടെ പേരിലാണ് ദേശിയ നേതാവും ലോകസഭാംഗവുമായ ശശി തരൂരിനെ കോൺഗ്രസ് താക്കീത് ചെയ്തത്.മൂന്നാം കക്ഷി ഇടപെടലിലാണ് വെടിനിർത്തൽ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമായിരിക്കെ സർക്കാരിന് അനുകൂലമായ പ്രതികരണം നടത്തിയ ശശി തരൂരിനെ കോൺഗ്രസ് നേതൃത്വം പാടേ തളളിക്കളഞ്ഞു.
തരൂരിൻെറ ആവർത്തിച്ചുളള പ്രതികരണം പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗം വിമർശിച്ചു.വെടിനിർത്തലിൻെറാ കാരണങ്ങൾ എന്താണെന്നതിൽ അവ്യക്തത നിലനിൽക്കെ ശശിതരൂർ നടത്തിയ പ്രതികരണങ്ങൾ എല്ലാ പരിധിയും മറികടന്നുളളതാണെന്നും യോഗത്തിൽ വിമർശനമുയർന്നു.ഐക്യരാഷ്ട്ര സഭയിലും മറ്റും പ്രവർത്തിച്ചിട്ടുളളയാൾ എന്ന നിലയിൽ ശശി തരൂരിന് അതിർത്തി സംഘർഷത്തിൻെറ കാര്യത്തിൽ വ്യക്തിപരമായ പല അഭിപ്രായങ്ങളും കാണാം.എന്നാൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.
കോൺഗ്രസിൻെറ ഏറ്റവും ഉന്നതമായ സമിതിയിലെ അംഗം എന്ന നിലയിൽ പാർട്ടിയുടെ അഭിപ്രായമാണ് തരൂർ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതെന്നും നേതാക്കൾ നിർദേശിച്ചു. ഇന്ത്യ -പാക്ക് സംഘർഷത്തിൽ തരൂർ നടത്തിയ പ്രതികരണങ്ങൾ പാർട്ടി നിലപാടിന് വിരുദ്ധമാണ് എന്നതായിരുന്നു
യോഗത്തിൻെറ പൊതുവികാരം.
സാഹചര്യത്തിലാണ് താക്കീത്.അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി മാർകോ റൂബിയോയും എക്സിൽ കുറിപ്പ് ഇട്ട ശേഷമാണ് ഇന്ത്യക്കും പാർട്ടിക്കും ഇടയിൽ വെടിനിർത്തലിന് ധാരണയായെന്ന വിവരം ലോകമറിഞ്ഞത്.കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ പാടില്ലെന്ന സിംലാ കരാറിൻെറ ലംഘനമായാണ് ട്രംപിൻെറ മധ്യസ്ഥതയെ കോൺഗ്രസ് വിമർശിച്ചത്.എന്നാൽ വെടിനിർത്തൽ വിഷയത്തിൽ സർക്കാരിനെ കൊണ്ട് ഉത്തരം പറയിക്കാൻ കോൺഗ്രസ് വിമർശനം ഉന്നയിക്കുന്ന ഘട്ടത്തിൽ ശശി തരൂർ രക്ഷകനായി അവതരിക്കുന്നത്.
1971 ൽ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട നിലപാടിനെയും പരസ്പരം താരതമ്യം ചെയ്യാനാകില്ലെന്നായിരുന്നു ശശി തരൂരിൻെറ പ്രതികരണം.വെടിനിർത്തലിനെ കുറിച്ച് കോൺഗ്രസ് സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കെ പ്രവർത്തക സമിതി അംഗത്തിൽ നിന്ന് നീണ്ട സഹായഹസ്തം കേന്ദ്ര സർക്കാരിന് പിടിവളളിയായി.
കോൺഗ്രസ് നേതാവ് എന്നത് മാത്രല്ല, നയതന്ത്രകാര്യങ്ങളിൽ വൈദഗ്ധ്യമുളള ആളെന്ന തരൂരിൻെറ പ്രതിഛായയും മോദി സർക്കാരിന് രക്ഷാകവചമായി.കോൺഗ്രസ് ഇന്ദിരാഗാന്ധി കശ്മീർ വിഷയത്തിൽ സ്വീകരിച്ച ധീരമായ നിലപാടുകൾ ആവർത്തിക്കുമ്പോഴുളള തരൂരിന്റെ പ്രതികരണം അക്ഷരാർത്ഥത്തിൽ പാർട്ടിയെ വെട്ടിലാക്കി.
പ്രവർത്തക സമിതി അംഗവും കേരളത്തിൽ നിന്നുളള എം.പിയുമായ ശശി തരൂരിനെ മുതിർന്ന നേതാക്കളുടെ യോഗം താക്കീത് ചെയ്തെന്ന വാർത്ത കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു.വിഷയത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറഞ്ഞിട്ടുണ്ടെന്നും ശശി തരൂരിന്റെ വ്യക്തിപരമായ അഭിപ്രായത്തിനല്ല പ്രാധാന്യമെന്നും സണ്ണിജോസഫ് പ്രതികരിച്ചു.
വെടിനിർത്തൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.'' അതിർത്തിയിലെ സംഘർഷം നിയന്ത്രണാതീതമായ ഘട്ടത്തിലാണ് നമ്മൾ ഈ അവസ്ഥയിലേക്ക് എത്തിചേർന്നിട്ടുളളത്.
സമാധാനം നമുക്ക് അത്യന്താപേക്ഷിതമായ കാര്യമാണ്.1971ലെ സാഹചര്യവും 2025ലെ സാഹചര്യവും വ്യത്യസ്തമാണ്.രണ്ട് സാഹചര്യങ്ങളും തമ്മിൽ കാര്യമായ വ്യത്യസമുണ്ട്.ഇന്ത്യ സമാധാനം അർഹിക്കുന്നുണ്ട്.നമ്മൾ ഒരുപാട് സഹിച്ചു കഴിഞ്ഞു. ഭീകരതയെ നമുക്ക് ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്.'' ഇതായിരുന്നു ശശി തരൂരിൻെറ പ്രതികരണത്തിൻെറ പൂർണരൂപം.ഇതാദ്യമല്ല ശശി തരൂരിൻെറ പ്രതികരണങ്ങൾ കോൺഗ്രസിന് തലവേദന ഉണ്ടാക്കുന്നത്.
നേരത്തെ സി.പി.എമ്മിനും ബിജെപിക്കും അനുകൂലമായ പ്രസ്താവനകൾ നടത്തിയാണ് തരൂർ കോൺഗ്രസിനെ വെട്ടിലാക്കിയത്.പ്രതികരണങ്ങളിൽ രാഷ്ട്രീയ ശ്രദ്ധ പുലർത്താതിരിക്കുന്ന തരൂർ, കണക്കിലെടുക്കുന്നത് വിശ്വപൗരൻ എന്ന തരത്തിലുളള സ്വന്തം പ്രതിഛായ മാത്രമാണ്.ഇതാണ് കോൺഗ്രസ് നേതൃത്വത്തിനെ താക്കീത് നൽകാൻ നിർബന്ധിതമാക്കിയത്.