/sathyam/media/media_files/2026/01/27/pj-joseph-vd-satheesan-sunnu-joseph-2026-01-27-16-14-12.jpg)
കോട്ടയം: സീറ്റ് വിഭജനത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ കോൺഗ്രസ്, പത്തിലും മത്സരിക്കുമെന്ന അവകാശവാദവുമായി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്.
മധ്യ തിരുവിതാംകൂറില്‍ സീറ്റ് വിഭജനം യുഡിഎഫിന് തലവേദനയാകുന്നു. നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണം എന്നാണു കോണ്‍ഗ്രസിന് ഉള്ളിലെ വികാരം. ഇതിനായി മത്സരിച്ച പത്തിൽ എട്ടു സീറ്റിലും തോറ്റ കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ചില സീറ്റുകള്‍ ഏറ്റെടുക്കണം എന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
എന്നാല്‍, സീറ്റുകള്‍ വിട്ടു നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ് ഗ്രൂപ്പ് നേതാക്കൾ. പത്തു സീറ്റിലും സ്ഥാനാർഥികളെ കണ്ടെത്താൻ ഗ്രൂപ്പിന്റെ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിജയ സാധ്യത മുന്നിൽ കണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരം ശക്തമാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ഈ ആവശ്യം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.
കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നു രണ്ടു ബ്ലോക്ക് കമ്മറ്റികളും നേതൃത്വത്തെ അറിയിച്ചു. ഇടുക്കി സീറ്റ് ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ പരാജയപ്പെട്ടിരുന്നു.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നാണ് കോണ്‍ഗ്രസിനുള്ളിലെ വികാരം. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ചിഹ്നമായിരുന്നു പ്രശ്നം, ഇക്കുറി വിജയം ഉറപ്പെന്നുമാണ് ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നേതാക്കളെ അറിയിച്ചത്.
പക്ഷേ, സീറ്റ് ഏറ്റെടുക്കണമെന്ന ഉറച്ച തിരുമാനത്തിലാണ് കോൺഗ്രസ്. ചുരുങ്ങിയത് നാലു സീറ്റിൽ എങ്കിലും വിട്ടുവീഴ്ച വേണ്ടി വരുമെന്നു ജോസഫ് ഗ്രൂപ്പിനെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
എന്നാൽ, നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും സീറ്റ് വിട്ടു നൽകാൻ സാധിക്കില്ലെന്നും ജോസഫ് ഗ്രൂപ്പിൻ്റെ നിലപട്. വൈകിയാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന ഭയത്തിലാണ് സ്ഥാനാർഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ജോസഫ് ഗ്രൂപ്പ് ആരംഭിച്ചത്.
എന്നാൽ, അണികളെ തൃപ്തിപ്പെടുത്താനുള്ള ജോസഫ് ഗ്രൂപ്പിൻ്റെ ശ്രമങ്ങൾ മാത്രമാണിതെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us