കോട്ടയം: കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് എം.എല്‍.എയെ നിയമിച്ചു കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്ന സമയം നോക്കി പ്രസിഡന്റിനെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിലെ തമ്മിലടി ഒഴിവാക്കാന്‍. കെ. സുധാകരന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് സണ്ണി ജോസഫ്. 2021ല്‍ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്ന ആളായിരുന്നു സണ്ണി ജോസഫ്.
പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു കെ.പി.സി.സി പ്രസിഡന്റിനു മാറി നില്‍ക്കാനാകില്ലെന്നു പറഞ്ഞ സണ്ണി ജോസഫ് കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആകണമെന്നതാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും പറഞ്ഞിരുന്നു. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവാണു കെ.സുധാകരന്‍.
ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉള്‍കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇപ്പോള്‍ കെ. സുധാകരന്‍ ഒഴിയുന്ന കെ.പി.സി.സി. അധ്യക്ഷ സസ്ഥാനത്തേക്ക് സണ്ണി ജോസഫ് എത്തുന്നതു കാലത്തിന്റെ കൗതുകമായി. സണ്ണി ജോസഫിന്റെ നിയമനത്തിനു കെ. സുധാകരനും സമ്മതം മൂളി എന്നാണു ലഭിക്കുന്ന വിവരം.
പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം മുതല്‍ ഉയര്‍ന്നത് സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേരുകളായിരുന്നു. ഇരുവരും കത്തോലിക്കാ സമുദായ അംഗങ്ങളാണ്. അവസാനം ആന്റോയെ പ്രസിഡന്റാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുകയും ചെയ്തു.
എന്നാല്‍, പിന്നീട് കോണ്‍ഗ്രസില്‍ നടന്ന കൂട്ടപ്പൊരിച്ചില്‍ ആന്റോയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചു. തനിക്കു പകരം ആന്റോ വരുന്നത് ഇഷ്ടപ്പെടാതിരുന്ന സുധാകരന്‍ അവസാന നിമിഷങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ പോലും സണ്ണിക്കു വേണ്ടി ആയിരുന്നുവെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. ഇന്ത്യാ - പാക് സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സമയം തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത് ഇതേ ചൊല്ലി ഉണ്ടാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ്.
സണ്ണി ജോസഫിന്റെ വരവോടു കൂടി കത്തോലിക്കാ സഭയും കോണ്‍ഗ്രസ് നേതൃത്വവും കൂടുതല്‍ അടുക്കാനും സാധ്യതയുണ്ട്. എ.കെ ആന്റണിയുടെയും ഉമ്മന്‍ പാണ്ടിയുടെയും കാലഘട്ടത്തിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് സണ്ണി ജോസഫ്. സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സണ്ണി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഗുഡ് ബുക്കിലും ഇടംനേടിയ നേതാവാണ്. സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സണ്ണി ജോസഫിന് ഏതാണ്ടു എല്ലാ കത്തോലിക്കാ ബിഷപ്പുമാരുമായും അടുത്ത ബന്ധമുണ്ട്. കത്തോലിക്കാ സഭയില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആളുകളെ കൂടി തിരികെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാന്‍ സണ്ണി ജോസഫിനു കഴിയുമെന്നാണു വിലയിരുത്തല്‍.