തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ നല്‍കി വര്‍ഷങ്ങളോളം കാത്തിരുന്നാലും തിരിച്ചടവ് ലഭിക്കാതെ വരുമ്പോള്‍ ജപ്തി നടപടികളിലേയ്ക്ക് സ്ഥാപനങ്ങള്‍ പോകുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.
മറ്റൊരു കാലഘട്ടത്തിലും ഉണ്ടാകാത്ത പ്രതിസന്ധി പല കാരണങ്ങളാല്‍ ഇപ്പോള്‍ സഹകരണ മേഖലയെ ബാധിച്ചിരിക്കുന്നു.
ചുരുക്കം ചില സ്ഥാപനങ്ങളില്‍ നടക്കുന്ന കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുകളും പൊതുവില്‍ ഈ മേഖലയില്‍ പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നു.
വായ്പ എടുത്താല്‍ ബോധപൂര്‍വമായും നിവൃത്തികേടു കൊണ്ടും വായ്പാ തിരിച്ചടവ് ഉണ്ടാകുന്നില്ല. ഇത് സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയും അതുവഴി സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
പഴയകാലങ്ങളിലെപോലെ ജപ്തി നടപടികളില്‍ ബന്ധപ്പെട്ടവര്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാറുമില്ല. കുടിശിക വര്‍ദ്ധിക്കുമ്പോള്‍ അതിനുവേണ്ടി പണം കരുതല്‍ വയ്ക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ നഷ്ടം വര്‍ധിക്കുന്നു.
റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ ആര്‍.ബി.ഐ നിര്‍ദേശം കര്‍ശനമായി പാലിക്കാത്തപക്ഷം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആര്‍.ബി.ഐയുടെ കര്‍ശന നിയന്ത്രണത്തിന്റെ ഫലമായി തകര്‍ച്ചയിലാകും.
യു.ഡി.എഫ് ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജപ്തി നടപടി സ്വീകരിച്ചാല്‍ അതിനെ പരസ്യമായി വെല്ലുവിളിക്കുന്ന സര്‍ക്കാരും മന്ത്രിമാരും രാഷ്ട്രിയ നേതൃത്വവും ഇതിനെ സംബന്ധിച്ചുള്ള വ്യക്തത വരുത്തിയില്ലെങ്കില്‍ മേഖല തകരും.
എല്‍.ഡി.എഫ് ഭരിക്കുന്ന സംഘത്തിന് ഇത് ബാധകമല്ലായെന്നു മാത്രമല്ല അവിടെ നിക്ഷേപം നടത്തിയവന്റെ പണം തിരിച്ചു കിട്ടാതെ കടക്കെണിയിലായാല്‍ മറ്റു മാര്‍ഗമില്ലാതെ ജീവിതം അവസാനിപ്പിക്കുന്നവന് മാനസിക രോഗമാണെന്ന് പറയുന്ന ഭരണാധികാരികള്‍ തിരിച്ചായാലും ഇത് അംഗീകരിക്കപ്പെടാന്‍ പാടില്ല.
ഈ വിഷയങ്ങളെ സംബന്ധിച്ച് ഇനിയും ഒരു വ്യക്തത വരണമെന്ന് ഈ രംഗത്തെ സ്നേഹിക്കുന്നവരുടെയും ഈ മേഖലയെ ഇപ്പോഴും കൈവിട്ടിട്ടില്ലാത്ത കേരളത്തിന്റെ പൊതു സമൂഹത്തിന്റെയും ആവശ്യമാണെന്ന് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.