ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലും നിയന്ത്രിക്കുന്ന ഗൂഢസംഘം ഇന്നും വേട്ടയാടുന്ന രണ്ട് പോലീസുകാരുണ്ട്. അഴിമതിക്കാരുടെ പത്മവ്യൂഹം ഭേദിച്ചു കയറിയ മുന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ ഗണ്‍മാന്‍മാര്‍. അഴിമതിക്കാര്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും കമ്മീഷണറുടെ കൈകളില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തെ പോലും ബന്ധനസ്ഥനാക്കാനും ശ്രമം. ഈ ഉദ്യോഗസ്ഥര്‍ക്കു കൂച്ചുവിലങ്ങിട്ടില്ലായിരുന്നില്ലെങ്കില്‍ പോറ്റിയുടെ തട്ടിപ്പു മുളയിലേ നുള്ളാമായിരുന്നു

പ്രതിസന്ധികളെ തരണം ചെയ്തു അഴിമതിക്കാര്‍ക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ചു മുന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ കൈകളില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെയും ബന്ധനസ്ഥനാക്കാന്‍ പോന്ന സ്വാധീനം തട്ടിപ്പു സംഘങ്ങള്‍ക്കുണ്ടായിരുന്നു.

New Update
unnikrishnan potty
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ശബരിമല സ്വര്‍ണപാളി കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റയെ പോലും നിയന്ത്രിക്കുന്ന ഗൂഡ സംഘം ഇന്നും വേട്ടയാടുന്നു രണ്ടു പോലീസുകാരുണ്ട്. 

Advertisment

ഇപ്പോള്‍ കോട്ടയം ജില്ലാ ജഡ്ജിയായിരിക്കുന്ന എം. മനോജ് ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഗണ്‍മാന്‍മാരായിരുന്ന പത്തനംതിട്ട ജില്ലാ പോലീസിലെ രജിത് കെ. നായര്‍, ശിവപ്രസാദ് എന്നിവര്‍. 


ഹൈക്കോടതി പോലും പരാമര്‍ശിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലും നിയന്ത്രിക്കുന്ന ശബരിമലയിലെ വന്‍ തട്ടിപ്പു സംഘം അഴിമതി കൊണ്ട് തീര്‍ത്ത പത്മവ്യൂഹം ഭേദിച്ചു കയറിയത് ഈ മിടുക്കരായ ഉദ്യോഗസ്ഥരായിരുന്നു.

ശബരിമലയില്‍ നടക്കുന്ന അഴിമതികളുടെ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെ വിളറി പൂണ്ട കൊള്ളസംഘം ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു.


അന്നു എം. മനോജ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ വന്‍ തട്ടിപ്പിപ്പു സംഘത്തിനെതിരെ പോരാടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലൂടെ സുരക്ഷിത കവചം ഒരുക്കി. 


എന്നാല്‍, അധികാര തലങ്ങളിലെ സ്വാധീനം ഉപയോഗിച്ചു ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന സുരക്ഷിത കവചം നീക്കം ചെയ്യാന്‍ ഗൂഡ സംഘങ്ങള്‍ക്കു സാധിച്ചു. 

പ്രതിസന്ധികളെ തരണം ചെയ്തു അഴിമതിക്കാര്‍ക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ചു മുന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ കൈകളില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെയും ബന്ധനസ്ഥനാക്കാന്‍ പോന്ന സ്വാധീനം തട്ടിപ്പു സംഘങ്ങള്‍ക്കുണ്ടായിരുന്നു.


സത്യസന്ധതയോടെ ജോലി ചെയ്തതിന് ഇന്നും രണ്ടു ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെടുന്നു. ഇതിലൊന്നും അടിപതറാതെ ഈ പോലീസ് ഉദ്യോഗസ്ഥര്‍ വന്‍തോക്കുകള്‍ക്കെതിരെ പോരാട്ടം തുടരുന്നു. 


ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടുന്ന അധോലോകത്തിനു വേണ്ടി ശബരിമലയില്‍ എത്തുന്ന അന്യസംസ്ഥാന വി.ഐ.പി. സ്വാമിമാരില്‍ നിന്നും എത്ര തിരക്കുള്ള ദിവസമായാല്‍ പോലും ഉന്നതരുടെ ബന്ധുക്കളാണെന്ന ലേബലില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ്, ദേവസ്വം ഓഫീസര്‍മാരെ പറഞ്ഞു ഫലിപ്പിച്ചു പമ്പയില്‍ വാഹന പാര്‍ക്കിങ്, സന്നിധാനത്ത് അക്കോമഡേഷന്‍, ശ്രീകോവിലിനു മുന്നില്‍ ഒന്നാം നിരയില്‍ നിന്നുള്ള സ്‌പെഷല്‍ ദര്‍ശനം, ക്യൂ നില്‍ക്കാതെയുള്ള അപ്പം അരവണ പ്രസാദം, മകരവിളക്കു ദിവസം സ്‌പെഷല്‍ തിരുമുറ്റം പാസ് എന്നിവ ഇവര്‍ നിശ്ചയിക്കുന്ന തുക അന്യസംസ്ഥാന വി.ഐ.പി സ്വാമിമാരില്‍ നിന്നും ഒരു പാക്കേജ് സമ്പ്രദായത്തില്‍ വാങ്ങിയെടുക്കാന്‍ ഈ ഗൂഡ സംഘത്തിനു കഴിഞ്ഞിരുന്നു.

സന്നിധാനത്ത് അനധികൃതമായി കച്ചവടം നടത്തിയതിന്  പിടിച്ചെടുക്കപ്പെട്ട വള, മാല,മറ്റു കളിപ്പാട്ടങ്ങള്‍ മാസപൂജ മണ്ഡല മകരവിളക്ക് മഹോത്സവം കഴിഞ്ഞ് രഹസ്യമായി നാട്ടിലെത്തിച്ചു മറ്റ് കടക്കാര്‍ക്കു വില്‍പ്പന നടത്തുന്ന ഉദ്യോഗസ്ഥര്‍. 

ബിനാമികളെ ഉപയോഗിച്ചു നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കടകള്‍ ലേലത്തിന് എടുത്ത് മറിച്ചു വില്‍ക്കുന്നവർ. 

ശബരിമലയില്‍ എത്തുന്ന അയ്യപ്പ സ്വാമിമാര്‍ക്കു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ആശ്രയിക്കുന്ന സന്നിധാനത്തെ ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പിറ്റലില്‍ നിന്നു പോലും ഉന്നതര്‍ക്ക് എന്നും പറഞ്ഞ് അരിഷ്ടം, വേദനയ്ക്കു പുരട്ടുന്ന ബാമുകള്‍, മറ്റ് ആയുര്‍വേദ ചൂര്‍ണങ്ങള്‍ എന്നിവ മെഡിക്കല്‍ ഓഫീസര്‍മാരെ പറഞ്ഞു കബളിപ്പിച്ചു നടയടച്ചു കഴിഞ്ഞാല്‍ വീട്ടില്‍ കൊണ്ടുപോകുന്ന ഉദ്യോഗസ്ഥര്‍.

ശബരിമലയില്‍ ആത്മാഭിമാനത്തോടെ പണിയെടുക്കുന്ന എല്ലാ വകുപ്പിലെയും ജീവനക്കാര്‍ക്കും ഒരു അപമാനമായിരുന്നു ഈ ഉദ്യോഗസ്ഥ വൃന്ദം. 


ഇതിനു തടയിടാന്‍ ആണു ശബരിമലയിലെ വന്‍ തോക്കുകളുടെ കയ്യാളുകളായ ഈ ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ തെളിവു സഹിതം, സ്റ്റേറ്റ് വിജിലന്‍സിലെ പോലീസ് സൂപ്രണ്ടിന്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിനും തപാല്‍ മാര്‍ഗം  അറിയിച്ചെങ്കിലും ഫലം ഒന്നുമുണ്ടായില്ല.


എന്നാല്‍, ഈ പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയിലെ വന്‍തോക്കുകള്‍ക്കെതിരെ നടത്തിയ ചടുലമായ നീക്കങ്ങളെല്ലാം ഉന്നതങ്ങളിലെ സ്വാധീനം മൂലം ഈ അഴിമതിക്കാര്‍ക്കു ചോര്‍ത്തി കിട്ടുകയും ചെയ്തു. 

എന്നാല്‍, തോറ്റ് പിന്‍മാറാന്‍ തയാറാകാത്ത  പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍ സ്‌പെഷല്‍ കമ്മീഷണറെ ഉപയോഗിച്ച് ഓരോ തോക്കുകളെയും വീഴ്ത്തുവാന്‍ തുടങ്ങി.


വലിയ സ്വധീനം ഉള്ള ഗൂഡ സംഘം പോലീസ് ഉദ്യോഗസ്ഥരെ വേട്ടയാടി. ഒടുവില്‍ അവരെ അനങ്ങാന്‍ സാധിക്കാത്ത തരത്തില്‍ എത്തിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നെല്‍ ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടുന്ന വ്യാജ സ്‌പോണ്‍സര്‍മാരെയും, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും മുളയിലെ നുള്ളാമായിരുന്നു.


എന്നാല്‍ ഇതിന് ഇപ്പോള്‍കൊടുക്കേണ്ടി വന്ന വില അമൂല്യമാണ്. ശബരിമലയില്‍ ഈ വന്‍തോക്കുകള്‍ക്കെതിരെ പോരാടിയ പോലീസ് ഉദ്യോഗസ്ഥരെ ഗണ്‍മാന്‍ പദവിയില്‍ നിന്നും മാറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെടുത്തിയത് അക്കാലത്തെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരിന്നു. 

ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു എങ്കിലും ഈ അഴിമതിക്കാര്‍ അതിനു മുകളിലുള്ള അവരുടെ ഉന്നത സ്വാധീന ബന്ധം ഉപയോഗിച്ച് ഉദ്യമത്തില്‍ വിജയം കണ്ടു. നിലവില്‍ ഈ പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്തുവരുന്നത് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ആണ്.

ശബരിമലയില്‍ നിന്നും പുറത്താക്കപ്പെട്ട കുറച്ചു വന്‍തോക്കുകള്‍  ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ഈ പോലീസ് ഉദ്യോഗസ്ഥരുടെ ജീവനും കുടുംബത്തിനും എതിരെ ഇന്നും വ്യാജവാര്‍ത്തകളും, ഭീഷണിയും മുഴക്കുന്നുണ്ട്.

Advertisment