സിപിഐ മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലേക്ക്. കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് എട്ടു മുതല്‍ 10 വരെ വൈക്കത്ത്. സി.പി.എം കേരള കോണ്‍ഗ്രസ് എമ്മിനോടു അമിത താത്പര്യം കാട്ടുന്നതായി ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനം. സി.പി.ഐ മന്ത്രിമാരുടെ പ്രകടനവും അത്ര പോരാ

ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം സമ്മേളനങ്ങള്‍ക്കു തുടക്കമായി. വൈക്കം മണ്ഡലം സമ്മേളനം പൂര്‍ത്തിയായി

New Update
CPI

കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് എട്ടു മുതല്‍ 10  വരെ വൈക്കത്ത്  നടക്കും. ജില്ലയില്‍ പാര്‍ട്ടിക്ക് ഏറ്റവും കരുത്തുള്ള വൈക്കത്തു നടക്കുന്ന സമ്മേളനത്തിലൂടെ പാര്‍ട്ടിയുടെ കരുത്ത് അറിയിക്കാനാണ് ജില്ലാ നേതൃത്വം ഒരുങ്ങുന്നത്.

Advertisment

എന്നാല്‍, ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നേതൃത്വത്തിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.


കേരള കോണ്‍ഗ്രസ് (എം) മുന്നണിയിലെത്തിയതോടെ സി.പി.ഐയുടെ പ്രാതിനിധ്യം മുന്നണിയില്‍ കുറയുന്നതായും സി.പി.എം കേരള കോണ്‍ഗ്രസ് എമ്മിനോടു അമിത താത്പര്യം കാട്ടുന്നതായും താഴേതട്ടിലുള്ള സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 


അതേപോലെ സി.പി.ഐ മന്ത്രിമാരുടെ പ്രകടനത്തേക്കുറിച്ചും ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ ചര്‍ച്ചയായി. മന്ത്രിമാര്‍ നിരാശപ്പെടുത്തുന്നു എന്നാണ് സമ്മേളനങ്ങളില്‍ അംഗങ്ങള്‍ ഉന്നയിച്ചത്.

അതേസമയം, ജില്ലാ സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം സമ്മേളനങ്ങള്‍ക്കു തുടക്കമായി. വൈക്കം മണ്ഡലം സമ്മേളനം പൂര്‍ത്തിയായി.

ജൂണ്‍ 15ന് മുഴുവന്‍ മണ്ഡല സമ്മേളനങ്ങളും പൂര്‍ത്തിയാകും. 11 മണ്ഡലം കമ്മിറ്റികളാണു ജില്ലയില്‍ സി.പി.ഐയ്ക്കുള്ളത്. ഒമ്പതു നിയോജക മണ്ഡലങ്ങള്‍ക്കു പുറമേ തലയോലപ്പറമ്പും മുണ്ടക്കയവുമാണ് മറ്റു രണ്ടു മണ്ഡലങ്ങള്‍.


സമ്മേളനത്തിന്റെ ഭാഗമായി ഭാരവാഹികളുടെ മാറ്റമുണ്ടാകും. മൂന്നു ടേം പൂര്‍ത്തിയായ മണ്ഡലം സെക്രട്ടറിമാര്‍ സമ്മേളനത്തില്‍ മാറും. യുവാക്കളെയും വനിതകളെയും കൂടുതലായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥന നേൃത്വത്തിന്റെ തീരുമാനം.


 കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും എതിര്‍ക്കുന്ന വിഭാഗവുമായി രണ്ടു വിഭാഗങ്ങള്‍ ജില്ലയിലുണ്ടായിരുന്നു. കാനത്തിന്റെ നിര്യാണത്തോടെ ഇപ്പോള്‍ പൂര്‍ണമായും സംസ്ഥാന നേതൃത്വത്തിനൊപ്പമാണ് ജില്ലാ കമ്മിറ്റി.

കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ നിടന്ന ജില്ലാ  സമ്മേളനത്തില്‍ അപ്രതീക്ഷിതമായി വോട്ടെടുപ്പിലൂടെ സെക്രട്ടറിയായ വി.ബി. ബിനു ഇത്തവണയും സെക്രട്ടറിയായി തുടരാനാണ് സാധ്യത. മറ്റാരുടെയും പേരുകള്‍ ഇപ്പോള്‍ പരിഗണനയിലില്ല.