എ.കെ. ബാലന്റെ വർഗീയ പരാമർശത്തിൽ സിപിഎമ്മിൽ ഭിന്നത. ബാലനെ മുഖ്യമന്ത്രി ന്യായീകരിച്ചപ്പോൾ നിരുപാധികം തള്ളി എം.വി. ഗോവിന്ദൻ. ബാലനെ തള്ളിയും മൗനം പാലിച്ചും നേതൃത്വം രണ്ട് തട്ടിൽ. പാർട്ടിക്കകത്ത് ആശങ്ക ശക്തം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലവേദനയായി ബാലനും

New Update
ak balan govindan

തിരുവനന്തപുരം: എ കെ ബാലൻ വർഗീയ പരാമർശത്തിൽ സിപിഎം നേതാക്കൾ രണ്ടു തട്ടിൽ.

Advertisment

വർഗീയ ചുവയുള്ള പരാമർശം നടത്തിയ എ കെ ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നപ്പോൾ, പാർട്ടി കമ്മിറ്റിയിൽ ബാലനെ പൂർണമായും തള്ളുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്.  


പഴയകാല ഓർമ്മകളുടെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ജമാഅത്തെ ഇസ്ലാമിയേയും മുസ്ലിംലീഗിനെയും കുറ്റപ്പെടുത്തുന്ന പരാമർശം നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.


എന്നാൽ തീർത്തും നിരുത്തരവാദപരമായ പ്രസ്താവനയാണ് എ കെ ബാലൻ നടത്തിയതെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞത്.

pinarai vijayan ak balan

സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകുകയായിരുന്നു എ കെ ബാലൻ. അതിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അതു കൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ പ്രതികരിക്കാതെ ഒടിഞ്ഞു മാറിയതെന്നും ഗോവിന്ദൻ ജില്ലാ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.


മുഖ്യമന്ത്രി എ കെ ബാലനെ പിന്തുണച്ച് പ്രതികരണം നൽകിയ സമയത്തു തന്നെയായിരുന്നു എംവി ഗോവിന്ദന്റെ ഈ നിലപാട് പ്രഖ്യാപനം.


എ കെ ബാലൻ റെ പ്രസ്താവന വന്ന ദിവസം അതിനെ എതിർത്ത എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഇന്നലെ ചുവട് മാറ്റിയിരുന്നു. എന്നാൽ ഇന്ന് ആയപ്പോൾ പ്രതികരിക്കുന്നില്ല എന്ന സമീപനമാണ് ടി പി രാമകൃഷ്ണൻ സ്വീകരിക്കുന്നത്.

എ കെ ബാലൻ നടത്തിയ പ്രതികരണത്തെ തള്ളാനോ കൊള്ളാനോ കഴിയാത്ത പ്രതിസന്ധി സിപിഎം നേതാക്കൾക്കുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

H

"എ.കെ ബാലൻ വിഷയത്തിൽ ചർച്ചയ്ക്ക് താൻ ഇല്ല.യുഡിഎഫ് അധികാരത്തിൽ വന്നാലല്ലേ ജമാഅത്തെ ഇസ്ലാമി വരുന്നത്.വ്യത്യസ്തമായി ബാലൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് ചോദിക്കണം.

മാറാട് അവസാനിച്ച വിഷയമാണ്.അത് ഉയർത്തി ഭിന്നത ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" ടി പി രാമകൃഷ്ണൻ ഇടതുമുന്നണി യോഗത്തിനുശേഷം പ്രതികരിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആയിരിക്കും ആഭ്യന്തരമന്ത്രി എന്നും മാറാട് കലാപം ആവർത്തിക്കും എന്നുമായിരുന്നു എ കെ ബാലൻ നടത്തിയ പ്രതികരണം.


മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ബാലൻ നടത്തുന്ന പ്രതികരണം എന്ന നിലയിലാണ് നേതാക്കൾ ഇതിനെ കാണുന്നത്.


എന്നാൽ മതേതര കേരളത്തെ ഞെട്ടിപ്പിച്ച മാറാട് സംഭവത്തെ വീണ്ടും ചർച്ചയിലേക്ക് വലിച്ചിട്ട എ കെ ബാലൻെറ പ്രതികരണം തിരിച്ചടിയാകുമെന്ന് നേതാക്കൾക്ക് ആശങ്കയുണ്ട്.

എ കെ ബാലൻ പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഇടയ്ക്കിടെ ഇത്തരം പ്രതികരണങ്ങൾ നടത്താറുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും പിന്തുണച്ചുകൊണ്ട് നടത്തുന്ന പ്രതികരണം പലപ്പോഴും സിപിഎമ്മിന് വിനയായി മാറുകയാണ്.

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ ഉണ്ടാക്കിയ പുകിലിന് പുറമെയാണ് എകെ ബാലന്റെ പരാമർശവും സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നത്.

pinarayi vellappalli

ബാലൻ വാ തുറന്നാൽ തന്നെ തിരിച്ചടിയാണെന്ന് അദ്ദേഹത്തിൻറെ തട്ടകമായ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു, മുഖ്യമന്ത്രിക്കു വേണ്ടിയാണ് എ കെ ബാലൻ പ്രതികരണങ്ങൾ നടത്തുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്നലെ അക്കാര്യം പറയുകയും ചെയ്തിരുന്നു.ഇന്ന് രമേശ് ചെന്നിത്തലയും അതേ വിമർശനം ആവർത്തിച്ചിട്ടുണ്ട്.

kc pinarayi

എ കെ ബാലൻ, എ വിജയരാഘവൻ തുടങ്ങിയവരുടെ പ്രസ്താവനകൾ നിയന്ത്രിക്കണമെന്ന് സിപിഎമ്മിന് അകത്തും ആവശ്യമുണ്ട്. സൈബർ രംഗത്ത് പാർട്ടിക്കുവേണ്ടി ഇടപെടുന്ന പ്രമുഖർ തന്നെ ബാലന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സിപിഎമ്മിന്റെ കൊല്ലം സംസ്ഥാന സമ്മേളനത്തിലും എ കെ ബാലൻ പരാമർശങ്ങൾ ദോഷകരമാണെന്ന് വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സമിതിയിലെ ക്ഷണിതാവ് മാത്രമായ എ കെ ബാലനെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാകാത്തതാണ് പ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുന്നത്.

Advertisment