തിരുവനന്തപുരം : പാലക്കാട് ബ്രൂവറി ആരംഭിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിന് സി.പി.എമ്മിന്റെ പരിപൂർണ്ണ പിന്തുണ. സർക്കാർ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ലോബിയാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.
ബ്രൂവറി തുടങ്ങുന്ന പഞ്ചായത്തിൽ ജലചൂഷണമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സർക്കാർ തീരുമാനത്തിനൊപ്പം സി.പി.എം അടിയുറച്ച് നിൽക്കുന്നുവെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.
വിഷയത്തിൽ സി.പി.ഐ മുന്നോട്ട് വെച്ച എതിർപ്പിന് പുല്ലുവിലയാണ് സി.പിഎം നൽകുന്നത്. കുടിവെള്ളം മുട്ടിച്ചു കൊണ്ടുള്ള വികസനം അനുവദിക്കാനാവില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാദം.
/sathyam/media/media_files/2025/01/21/EY8n8NGrCDHsVi3pRAzq.jpg)
എക്‌സൈസ് മന്ത്രി നേരിട്ട് എം.എൻ സ്മാരകത്തിലെത്തി ബിനോയി വിശ്വവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ വാദത്തെ പൂർണ്ണമായും അംഗീകരിക്കാൻ സി.പി.ഐ തയ്യാറായിരുന്നില്ല.
നിയമസഭയിലടക്കം ബ്രൂവറിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ സി.പി.ഐയുടെ എതിർപ്പ് കാര്യമാത്രപ്രസക്തമായി കരുതുന്നില്ലെന്ന സന്ദേശമാണ് സർക്കാരിൽ നിന്നും പുറത്ത് വരുന്നത്.
ഇത്രയും ഗൗരവതരമായ നയസമീപനത്തിൽ എൽ.ഡി.എഫിന്റെ അനുമതി ആവശ്യമുണ്ടെന്ന ചർച്ചകളും ഉയരുന്നുണ്ട്. എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടറി സർക്കാർ തീരുമാനത്തിന് പച്ചക്കൊടി വീശിയതോടെ എൽ.ഡി.എഫിലെ ഘടകകക്ഷികളിൽ പലർക്കും ഇനി മിണ്ടാനായേക്കില്ല.
/sathyam/media/media_files/2025/01/23/5LESUI01sWX2Ix9OME8a.jpg)
സർക്കാരിന്റെ അവമതിപ്പുളവാക്കുന്ന തീരുമാനങ്ങളെ പലപ്പോഴും ജെ.ഡി.എസ് നേതാവ് വർഗീസ് ജോർജ്ജടക്കമുള്ളവർ എതിർത്തിരുന്നു.
എന്നാൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ പോരടക്കം രൂപപ്പെടാൻ കാരണമായിട്ടുള്ള ജെ.ഡി.എസ് നേതൃത്വത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാരും ഭരണസംവിധാനവും വഴങ്ങിക്കൊടുത്തതിനാൽ തന്നെ അവരും എതിർപ്പുയർത്തിയേക്കില്ല.
ഫലത്തിൽ മുന്നണി യോഗത്തിൽ സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകുന്നതോടെ ബ്രൂവറി തുടങ്ങാനുള്ള പ്രാരംഭ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും.