/sathyam/media/media_files/2025/12/13/arya-rajendran-gayathri-suresh-2025-12-13-16-28-13.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മേയർ ആര്യാ രാജേന്ദ്രനെതിരേ പാളയത്തിൽ പട.
എൽഡിഎഫിന്‍റെ കനത്ത തോൽവിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കൗണ്‍സിലറായിരുന്ന ഗായത്രി ബാബു രംഗത്തെത്തി.
കരിയര്‍ ബിൽഡിംഗിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്ന് വിമര്‍ശനം. അതേസമയം, ആര്യാ രാജേന്ദ്രനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തോ വട്ടിയൂർകാവിലോ മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്.
അനാരോഗ്യം കാരണം നേമത്ത് ഇത്തവണ വി.ശിവൻകുട്ടി മത്സരിക്കുന്നില്ല. വട്ടിയൂർകാവിൽ നിന്ന് പ്രശാന്തിനെ കഴക്കൂട്ടത്തേക്ക് മാറ്റുകയുമാണ്.
കോർപറേഷൻ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് ആര്യയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/3Vc0luubeufgaSpVhdOl.jpg)
മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിലും രൂക്ഷവിമർശനം ഉയർന്നിരുന്നു. മേയർ തികഞ്ഞ പരാജയമാണെന്നും ദേശീയ - രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ട് കാര്യമില്ലെന്നുമാണ് വിമർശനം ഉയർന്നത്.
മേയർക്ക് ധിക്കാരവും ധാർഷ്‌ട്യവുമാണ്. ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ട് കാര്യമില്ല. ജനങ്ങളുടെ അവാർഡാണ് വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമാണ്.
ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്‌ടർമാരില്ല. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ല. പാർട്ടിക്കാരെന്ന് പറഞ്ഞാൽ അവഗണനയാണ്. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രി ഉണ്ടായിട്ടും ഒന്നും ചെയ്യാനാവുന്നില്ല. ഇങ്ങനെയായിരുന്നു പാർട്ടി സമ്മേളനത്തിൽ ആരോപണമുയർന്നത്.
ഇതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആര്യാ രാജേന്ദ്രനെ കാര്യമായി സി.പി.എം രംഗത്തിറക്കിയതുമില്ല.
മേയർ പ്രചാരണത്തിനിറങ്ങിയാൽ തോൽക്കുമെന്ന് സിപിഎമ്മിന് പേടിയെന്ന് ബിജെപി ആരോപിച്ചു. മേയർ ഇറങ്ങിയാൽ യുഡിഎഫ് വിജയം അനായാസം ആകുമായിരുന്നെന്ന് കെ. മുരളീധരന്റെ പരിഹാസം.
/filters:format(webp)/sathyam/media/media_files/2025/01/18/VtQVth1lKs4XRELtLQJK.jpg)
അടിസ്ഥാനരഹിതമായ ആരോപണം എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. സംസ്ഥാനത്തെ മറ്റു കോർപ്പറേഷനുകളിൽ പ്രചാരണ രംഗത്ത് നിലവിലെ മേയർമാർ സജീവമായിരുന്നു.
എന്നാൽ തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ആര്യ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പരിപാടികളിൽ മാത്രം. ഇതോടെയാണ് ആര്യ രാജേന്ദ്രനെ സിപിഎം മനപ്പൂർവം മാറ്റിനിർത്തിയതെന്ന് ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത്.
ആര്യ പ്രചാരണത്തിൽ പങ്കെടുക്കാത്തത് അസുഖം മൂലമെന്നായിരുന്നു സി.പി.എം കേന്ദ്രങ്ങളുടെ വിശദീകരണം.
എന്നാൽ അതിരൂക്ഷ വിമർശനവുമായി കൗണ്‍സിലറായിരുന്ന ഗായത്രി ബാബു രംഗത്തെത്തിയതോടെ ആര്യയുടെ രാഷ്ട്രീയ ഭാവി തന്നെ ഇരുളടഞ്ഞതായിരിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/12/13/gayathri-babu-2025-12-13-16-37-13.jpg)
ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്‍റെ വിമര്‍ശനം.
എൽഡിഎഫിന്‍റെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം.
മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതിയിൽ വഞ്ചിയൂര്‍ വാര്‍ഡിൽ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിൽ കോർപറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്.
ജില്ലാ പഞ്ചായത്ത് നിലനിർത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്.
അതായത്, പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർത്ഥം. അതേസമയം, കോർപറേഷനിലാകട്ടെ എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോർപറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്.
ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏതു മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും, അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത്, ഈ ജൈവ നാഡി ബന്ധത്തിനാലാണ്.
ആ ജനകീയത ആണ് നഗരത്തിലെ പാർലമെന്‍ററി പ്രവർത്തനത്തിൽ എൽഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.
എന്തായാലും, ജനകീയ പ്രവർത്തനത്തിലൂടെ വരും കാലം കോർപറേഷൻ പാർട്ടി തിരിച്ചുപിടിക്കുകതന്നെ ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us