/sathyam/media/media_files/2025/11/19/crowd-in-shabarimala-2025-11-19-15-11-51.jpg)
കൊച്ചി: ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങൾ പാളിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവമായി ഹൈക്കോടതി രംഗത്ത്. തിരക്ക് നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ഏകോപനം ഉണ്ടായിട്ടില്ലെന്നും ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം.
ശാസ്ത്രീയമായി തിരക്ക് നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും അത് ശബരിമലയിൽ സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. വരുന്നവരെ എല്ലാവരെയും തിക്കി തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. പരമാവധി ആളുകളെ ശബരിമല സന്നിധാനത്തേക്ക് കയറ്റിവിട്ടിട്ട് എന്തുകാര്യമെന്നും കോടതി ആരാഞ്ഞു.
സന്നിധാനം, പമ്പ, നിലക്കലിനും പമ്പയ്ക്കുമിടയിലുള്ള ഭാഗം, കാനന പാത തുടങ്ങിയിടങ്ങളിൽ എത്രപേരെ ഉൾക്കൊള്ളാൻ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് ദേവസ്വം ബോർഡിന്റെ കൈയിൽ ഇല്ല. ഒരു ദിവസം 90,000 പേർക്ക് ദർശനമൊരുക്കാൻ കഴിയുമെന്ന കണക്കുമാത്രമാണ് ദേവസ്വം ബോർഡിന് മുമ്പിലുള്ളത്.
ഈ മേഖലകൾ ഓരോ സെക്ടറായി തിരിക്കാൻ കോടതി നിർദേശിച്ചു. ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും സ്ഥലപരിമിതിയുള്ളതിനാൽ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളുവെന്നും കോടതി അറിയിച്ചു.
ആളുകളെ കയറ്റിവിടുക എന്നതല്ല കയറിപ്പോകുന്നവർക്ക് കൃത്യമായി ദർശനമൊരുക്കുകയും, അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലക്കൽ മുതൽ സന്നിധാനംവരെ നാലോ അഞ്ചോ സെക്ടർ ആയി തിരിക്കാനും ഇവിടെ എത്രപേരെ ഉൾക്കൊള്ളാനാകും എന്ന് ശാസ്ത്രീയമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. അതിന് ശേഷമാവണം ആളുകളെ മുകളിലേക്ക് കയറ്റിവിടേണ്ടതെന്നും സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദേശിച്ചു. ദുരന്തം ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്നും കുട്ടികളടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകി.
ശബരിമലയിൽ ഇന്നലെ തിരക്ക് മൂലം ദർശനം നടത്താൻ കഴിയാതെ തീർത്ഥാടകർ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീർത്ഥാടകർ ദർശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അൽപമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us