തിരുവനന്തപുരത്തെ എഴുത്തുകാരെ അംഗീകരിക്കാന്‍ സാംസ്കാരിക കേരളത്തിന് മടി: കെ. ജയകുമാര്‍

New Update
K JAYAKUMAR AWARD

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. പി.സി നായര്‍ ഫൗണ്ടേഷന്‍റെ 2025 ലെ വരദേവി പുരസ്കാരം പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പ്രൊഫ. ജി.എന്‍ പണിക്കര്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ കെ. ജയകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisment

തിരുവനന്തപുരത്തെ എഴുത്തുകാരെ അംഗീകരിക്കാന്‍ പൊതുവേ സാംസ്കാരിക കേരളത്തിന് മടിയാണെന്ന് കെ.ജയകുമാര്‍. അംഗീകരിക്കപ്പെടണമെങ്കില്‍ ഭാരതപ്പുഴയ്ക്ക് അപ്പുറം ജനിക്കണം. ഈ സ്ഥിതിക്ക് ഇപ്പൊഴും വലിയ മാറ്റമില്ല. മുഖ്യധാരാ സാഹിത്യ മേഖലയുടെ അംഗീകാരം നേടാനുള്ള അനുകൂല ഘടകങ്ങള്‍ തിരുവനന്തപുരത്തിന് കുറവാണ്. ജി.എന്‍ പണിക്കരുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ഏറെ അംഗീകാരങ്ങള്‍ നേടേണ്ടയാളാണ് ജി എന്‍ പണിക്കര്‍. പ്രഥമ വരദേവി പുരസ്കാരം അര്‍ഹിക്കുന്ന കൈകളിലാണ് എത്തുന്നത്. ഹൃദയത്തില്‍ അലിവുള്ള മനുഷ്യനും എഴുത്തുകാരനുമാണ് ജിഎന്‍ പണിക്കര്‍. നിര്‍ഭയത്വം മുഖമുദ്രയായ പണിക്കര്‍ ആഘോഷിക്കപ്പെട്ട സാഹിതൃകൃതികളെ പോലും വിമര്‍ശിക്കാന്‍ മടിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



 പ്രഥമ വരദേവി പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഏറ്റുവാങ്ങി ജി.എന്‍ പണിക്കര്‍ പറഞ്ഞു. സാഹിത്യ മേഖലയില്‍ വേണ്ടത്ര അംഗീകരിക്കപ്പെടാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല. അഭിപ്രായങ്ങളെ വിമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ആരെയും ശത്രുക്കളായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പ്രൊഫ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍ നായര്‍, ഫൗണ്ടേഷന്‍ കാര്യദര്‍ശി കെ. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.


കഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജി.എന്‍ പണിക്കരുടെ നീരുറവകളുടെ ഗീതം എന്ന കഥാസമാഹാരം 1982 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. നമ്മുടെയും അവരുടെയും, നീരുറവകള്‍ക്ക് ഒരു ഗീതം, വെറുതെ ഒരു മോഹം, ഇനി യാത്ര പറഞ്ഞിടട്ടെ, ഒരു ദിവസം ഒരു യുഗം തുടങ്ങിയവ പ്രധാന കൃതികളാണ്. കരൂര്‍ അവാര്‍ഡ്, തിരുവനന്തപുരം തമിഴ് സംഘത്തിന്‍റെ ഉള്ളൂര്‍ സ്മാരക പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള പി. കേശവദേവ് സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍, തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇരുപതു വര്‍ഷം അധ്യാപകനായിരുന്നു.


നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനും അമേരിക്കയിലെ നിരവധി കോളേജുകളില്‍ ധനതത്വശാസ്ത്ര പ്രൊഫസറുമായിരുന്ന ഡോ. പി.സി നായരുടെ പേരിലുള്ള ഫൗണ്ടേഷനാണ് വരദേവി പുരസ്കാരം നല്‍കുന്നത്. 

Advertisment