കൊച്ചി: സീറോ - മലബാർ സഭയിലെ കുർബാന തർക്കത്തിൽ എല്ലാ ഇടപെടലുകളും ഒഴിവാക്കി വത്തിക്കാൻ. പൂർണ അധികാരം മേജർ ആർച്ച്ബിഷപ്പിന് തിരികെ നൽകി.
എറണാകുളം - അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലിഗേറ്റ് സ്ഥാനം ആർച്ചുബിഷപ്പ് സിറിൽ വാസിൽ രാജിവെച്ചു.
ലിയോ 14മൻ മാർപാപ്പയുടെ നിർദ്ദേശപ്രകാരമാണ് സിറിൽ വാസിലിന്റെ രാജി.
ബൈസന്റൈൻ സഭയിലെ അംഗവും, കോസിച്ചേ അതിരൂപതാ മെത്രാപ്പോലീത്തായുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ, 2023 ൽ ഫ്രാൻസിസ് പാപ്പായാണ് സീറോമലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ ഉണ്ടായ ആരാധനക്രമം സംബന്ധിച്ച പ്രശ്നങ്ങളിന്മേൽ, പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിച്ചത്.
എന്നാൽ 2025 ജൂലൈ മാസം ഏഴാം തീയതി, ലിയോ പതിനാലാമൻ പാപ്പാ ആർച്ചുബിഷപിന്റെ സേവനം പൂർത്തിയാക്കി ചുമതലയിൽ നിന്നും സ്വതന്ത്രമാക്കിയതായി അറിയിച്ചു.
ആർച്ചുബിഷപ്പ് തന്റെ സേവന കാലയളവിൽ ചെയ്ത എല്ലാ സേവനങ്ങൾക്കും പാപ്പാ അഗാധമായ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്.
തീരുമാനം ലിയോ പതിനാലാമൻ മാർപാപ്പ പൗരസ്ത്യ തിരുസംഘം തലവൻ മുഖേനെ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയെ അറിയിച്ചു.
വത്തിക്കാൻ സ്ഥാനപതി വത്തിക്കാൻ നടപടി രേഖാമൂലം സീറോ - മലബാർ സഭാ തലവന് കൈമാറി. അഡ്മിനിസ്ട്രേഷൻ ചുമതലകൾ നേരത്തെ തന്നെ വത്തിക്കാൻ മേജർ ആർച്ച്ബിഷപ്പിന് കൈമാറിയിരുന്നു.