ഇടുക്കി: നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും പെരിയ കേസിൽ മാർക്സിസ്റ്റ്തീ വ്രവാദികൾക്കെതിരെയുള്ള ശക്തമായ താക്കീത് ആണ് ഉണ്ടായിരിക്കുന്നതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.
രണ്ട് ചെറുപ്പക്കാരെ നിഷ്ക്കരുണം കൊല ചെയ്ത് പാർട്ടി വളർത്താമെന്ന വ്യാമോഹമാണ് കൊലപാതകത്തിനു കാരണം.
മക്കൾ നഷ്ടപ്പെട്ട അച്ഛനമ്മമാരും, കോൺഗ്രസ് പാർട്ടിയും ചേർന്ന് നടത്തിയ ധീരമായ പോരാട്ടത്തിലൂടെ യാഥാർത്ഥ്യമായ വിധി പ്രസ്താവനയിലൂടെ ഈ അരുംകൊല രാഷ്ട്രീയം കൈമുതലാക്കിയ സിപിഎമ്മിൻ്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
കൊന്നവർക്കും കൊല്ലിച്ചവർക്കും വിധി താക്കീത് ആണ്. യൂത്ത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായും, അവസാനവുമായി നടത്തിയ ഹർത്താൽ കേരളത്തിൻ്റെ പൊതു സമൂഹം ഒരു വികാരവായ്പോടെ ഏറ്റെടുക്കുകയായിരുന്നു.
214 കേസുകളാണ് അതിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം പ്രസിഡൻ്റ് എന്ന പേരിൽ തനിക്കെതിരെ ചാർത്തപ്പെട്ടത്. കാസർഗോഡ് ജില്ലയിലെ നിരവധി പ്രവർത്തകർക്കെതിരെ നൂറുകണക്കിന് കേസുകൾ ആണ് ചുമത്തപ്പെട്ടത്.
ഭരണകൂടത്തെ ഉപയോഗപ്പെടുത്തി, പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുക എന്നതായിരുന്നു സർക്കാർ നയമെന്നും എംപി വിമർശിച്ചു.
ചിതാഭസ്മവും വഹിച്ചു കൊണ്ട് തിരുവനന്തപുരത്തേക്ക് നടത്തിയ "ധീര സ്മൃതി യാത്ര, "യെ വരവേൽക്കാൻ ആയിരക്കണക്കിന് സ്ത്രീകളാണ് എല്ലായിടത്തും ഒഴികിയെത്തിയത്.
പങ്കാളിത്തം കൊണ്ടും പ്രതികളെ രക്ഷപെടുത്താൻ പ്രവർത്തി കൊണ്ടും എന്ത് ഹീനമായ ശ്രമവും നടത്തുമെന്ന സിപിഎമ്മിൻ്റെ ഫാസിസ്റ്റ് ശൈലി കേരള സമൂഹം ഒരിക്കൽ കൂടി വിലയിരുത്തിയിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെ കേരളീയ സമൂഹത്തിൻ്റെ ശക്തമായ നിലപാടിന് കരുത്തുപകരാൻ ഈ വിധി സഹായിക്കും.
അധികാരം ഉപയോഗിച്ച്, ഖജനാവിൽ നിന്നും കോടികൾ മുടക്കി പ്രതികൾക്കായി ഒരുക്കിയ സുരക്ഷാ കവചമാണ് ഇവിടെ പൊളിഞ്ഞ് വീഴുന്നതെന്നും സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.