തിരുവനന്തപുരം: കേരളത്തിലെ പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്തണമെന്ന് സംസ്ഥാനത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. പിൽക്കാലത്ത് ഗ്രൂപ്പിസത്തിലേക്ക് നയിക്കാവുന്ന തരത്തിലുളള , തെറ്റായ പ്രവണതകൾ സംസ്ഥാനത്തെ പാർട്ടിയിൽ ശക്തിപ്പെടുന്നുവെന്നും അതേപ്പറ്റി അന്വേഷിക്കുകയും പാർട്ടിയുടെ എല്ലാ മേഖലയിലും അച്ചടക്കം ഉറപ്പുവരുത്തേണ്ടതുമുണ്ടെന്നും ദീപാദാസ് മുൻഷി ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ വോട്ട് ചോർച്ചയെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിലാണ് ദീപാദാസ് മുൻഷി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിൻെറ പകർപ്പ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും നൽകിയിട്ടുണ്ട്. ദീപാദാസ് മുൻഷിയുടെ കത്തിൻെറ പൂർണരൂപം സത്യം ഓൺലൈനിന് ലഭിച്ചു.
/sathyam/media/media_files/xMz5v4zZPQGvSFOD0pXS.jpg)
പാർട്ടിയ്ക്കകത്തുളള വ്യക്തിയോ ചില വ്യക്തികളോ പാർട്ടി വേദികളിൽ നടക്കുന്ന ചർച്ചകളും വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്ന തെറ്റായ പ്രവണത ശ്രദ്ധിച്ചു വരികയാണ്. പാർട്ടി യോഗങ്ങളിൽ കൈക്കൊളളുന്ന രഹസ്യ സ്വഭാവമുളള തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുക മാത്രമല്ല പലപ്പോഴും നിർണായകമായ വിഷയങ്ങളിൽ ഒരടിസ്ഥാനവുമില്ലാത്തതും ഊതിപ്പെരുപ്പിച്ചതും അസത്യവുമായ വിവരങ്ങളാണ് കൈമാറുന്നത്.
ഇത്തരം നടപടികൾ പാർട്ടിയുടെ അഭ്യന്തര അച്ചടക്കത്തിന് ദോഷകരമാണെന്ന് മാത്രമല്ല, അത് ഗ്രൂപ്പ് പോര് അനിവാര്യമാക്കി തീർക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും.ഇപോൾ നിർണായക കാലത്തിലൂടെ കടന്ന് പോകുന്ന പാർട്ടിക്കത് ദോഷകരവുമാണ്.
അതുകൊണ്ടാണ്, ഒരു ആധികാരികതയും ഇല്ലാതെ, പാർട്ടി രഹസ്യങ്ങളും മറ്റ് നിർണായക വിഷയങ്ങളിലെ ചർച്ചകളും മാധ്യമങ്ങൾക്ക് ചോർത്തി നൽകി പാർട്ടിയിൽ ഭിന്നതയുണ്ടാക്കുന്ന വ്യക്തിയേയും വ്യക്തികളെയും കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്.
വാർത്ത ചോർത്തി നൽകുന്ന വ്യക്തി, അല്ലെങ്കിൽ വ്യക്തികളെ കണ്ടെത്താനുളള അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുകയും അത് അറിയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
തെറ്റായ പ്രവണത തടയുന്നതിനും ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുന്നതിനും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദീപാദാസ് മുൻഷി കത്ത് ചുരുക്കുന്നത്.