/sathyam/media/media_files/2025/10/11/1001317241-2025-10-11-13-10-18.webp)
ന്യൂഡൽഹി: കേരളത്തിലെ ഇടത് തീവ്രവാദത്തെ നേരിടാൻ ക്രേന്ദ്ര ഫണ്ട് തുടർന്നും നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി മുഖ്യന്ത്രി പിണറായി വിജയൻ.
അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ഫണ്ട് തുടർന്നും നൽകണമെന്ന ആവശ്യത്തോട് അനുഭാവപൂർണമായാണ് അമിത് ഷാ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇടത് തീവ്രവാദ (എല്‍ഡബ്ല്യുഇ) ബാധിത ജില്ലകളുടെ പട്ടികയിലെ കണ്ണൂര്‍,വയനാട് ജില്ലകള്‍ക്ക് സുരക്ഷാ അനുബന്ധ ചെലവ് (എസ്ആര്‍ഇ) സഹായം തുടരുമെന്നും ആഭ്യന്തരമന്ത്രി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
മാവോവാദികളുമായി സംഭാഷണം നടത്തണമെന്നാണല്ലോ സിപിഎമ്മിന്റെ ദേശീയ നയം എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സംഭാഷണം നടത്താമല്ലോ എന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭാഷണം വേറെ ഫണ്ട് വേറെ എന്നും കൂട്ടിച്ചേർത്തു.
ഇടത് തീവ്രവാദ ഭീഷണി കണ്ണൂരും വയനാടും മാത്രമായി കിടക്കുകയല്ല. തൊട്ടപ്പുറത്ത് കിടക്കുന്ന കാടുകളിലൂടെയാണ് ഇടത് തീവ്രവാദികൾ പലപ്പോഴും കേരളത്തിലേക്കെത്തിയിട്ടുള്ളത്.
ആ സാധ്യത ഇപ്പോഴും നിലവിലുണ്ടെന്നാണ് സംശയിക്കുന്നത്. ഇടത് തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമൊന്നുമില്ല. അവിടുത്തെ സ്ഥിതിഗതികളിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.