ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾ എല്ലാം നിർവീര്യമാക്കി.
ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാകിസ്ഥാൻ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. കൃത്യതയോടു കൂടിയാണ് ഇന്ത്യ വിഷയത്തെ കൈകാര്യം ചെയ്തത്.
ലഷ്കറെ ത്വയ്യിബയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ടിആർഎഫ്. പാകിസ്ഥാൻ ടിആർഎഫിന് സംരക്ഷിക്കുന്നുവെന്നും വിക്രം മിസ്രി ചൂണ്ടിക്കാട്ടി.
'പ്രത്യക്ഷ യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. പ്രതിരോധം മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. ഭീകരവാദ താവളങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്.
ഇന്നും പാകിസ്താൻ ആക്രമണം തുടർന്നു. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങളാണ് പാക് പ്രചരിപ്പിക്കുന്നത്. പാകിസ്ഥാന്റെ ഭീകരവാദം ആഗോളതലത്തിൽ തുറന്നു കാട്ടപ്പെട്ടു' -വിക്രം മിസ്രി പറഞ്ഞു.
പാകിസ്ഥാൻ ഇന്ത്യയുടെ സൈനിക ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ചുവെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ആക്രമണം തകർത്തെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
പൂഞ്ചിലും രജൗരി മേഖലയിലും പാക്കിസ്ഥാൻ ആക്രമണ തീവ്രത കൂട്ടിയെന്നും പാകിസ്ഥാന് അതേ തീവ്രതയിൽ ഇന്ത്യ മറുപടി നൽകിയെന്നും സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്ഥാൻ ഉള്ളടക്കങ്ങൾ നീക്കണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര വാർത്താ വിതരണം മന്ത്രാലയം നിർദേശം നൽകി.
പാകിസ്താൻ ഉള്ളടക്കങ്ങൾ ഉള്ള കണ്ടന്റുകൾ ഉടൻ നീക്കം ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ പ്രളയഭീതിയെ തുടർന്ന് ബഗ്ലിഹാറിന് പിന്നാലെ സലാൽ അണക്കെട്ടും തുറന്നു.