ഡൽഹി: വെടിനിർത്തലിനു ധാരണയായതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ.
വെടിനിർത്തലിനു ധാരണയായി മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ വെടിവയ്പ്പ് തുടർന്നു.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായാൽ പൂർണ്ണ ശക്തിയോടെ പ്രതികരിക്കാൻ ബിഎസ്എഫിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉന്നത അധികാരികൾ അറിയിച്ചു.
അഖ്‌നൂർ, രജൗരി, ആർഎസ് പുര സെക്ടറുകളിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി.
ജമ്മുവിലെ പലൻവാല സെക്ടറിലെ നിയന്ത്രണ രേഖയിലും വെടിനിർത്തൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
വടക്കൻ കശ്മീരിലെ ബാരാമുള്ളയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഡ്രോൺ വെടിവച്ചിട്ടതായും പ്രദേശത്ത് സംശയാസ്പദമായ ഒരു ആളില്ലാ വിമാനം (യുഎവി) കാണപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രജൗറിയിൽ ഡ്രോണുകൾ കണ്ടതായും ജമ്മു മേഖലയിലെ സാംബ ജില്ലയിൽ നിന്ന് വ്യോമാക്രമണ സൈറൺ മുഴങ്ങിയതായും റിപ്പോർട്ടുണ്ട്.
ഇസ്ലാമാബാദ് വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചതിനെത്തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി ഇന്ത്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനിൽ നിന്നുള്ള സംഘർഷം ഉടലെടുത്തത്. പാകിസ്ഥാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.