/sathyam/media/media_files/xDUnU1iiZu9kZAyrmx9K.jpg)
കോട്ടയം: കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവനെടുക്കുന്ന ഒന്നാണ് ഡെങ്കിപ്പനി. കറുകച്ചാലില്‍ ഡെങ്കിപനി ബാധിച്ചു ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലതീഷ് (19 ) ആണ് മരിച്ചത്. കങ്ങഴ പി.ജിഎം കോളജ് ബിസിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഒരാഴ്ച മുന്‍പാണ് കടുത്ത പനിയെ തുടര്‍ന്ന് പ്രമണ്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. ഓരോ ദിവസവും പ്രണമണ്യയുടെ ആരോഗ്യ നില മോശമായിക്കൊണ്ടിരിന്നു.
മകള്‍ തിരിച്ചു വരുമെന്ന ഉറ്റവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടാണ് പ്രമണ്യയുടെ മരണ വാര്‍ത്ത എത്തിയത്. മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും ബന്ധുക്കള്‍ക്കായിട്ടില്ല.
സാധാരണ വൈറല്‍ പനികളുടെ യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത ഒരു മൂക്കൊലിപ്പ് പോലും ഇല്ലാത്ത ചികിത്സ വൈകിയാല്‍ ജീവന് വരെ ഭീഷണിയാകുന്ന ഒന്നാണ് ഡെങ്കിപ്പനി. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കി പരത്തുന്നത്. ഒരു ഇലയില്‍ കെട്ടികിടക്കുന്ന വെള്ളം മതി ഈ കൊതുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍. കഴിഞ്ഞ മാർച്ച് വരെ നാല് മരണങ്ങളാണ് സംസ്ഥാനത്തെ സർക്കാർ ആശുപതികളിൽ മാത്രം റിപോർട്ട് ചെയ്തിരിക്കുന്നത്. 2024 ൽ 128 പേരും 2023 ൽ 153 പേരും ഡെങ്കിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്.
സാധാരണ കണ്ടുവരുന്ന വൈറല്‍ പനികളുടെ ലക്ഷണങ്ങളായ തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയൊന്നും ഡെങ്കിപ്പനിയുടെ ആരംഭത്തില്‍ രോഗിക്ക് ഉണ്ടാകാറില്ല. 104 ഫാരന്‍ഹീറ്റ് വരെയുള്ള ശക്തമായ പനി, കണ്ണിന് പുറകില്‍ വേദന, പേശികള്‍ക്കും, സന്ധികള്‍ക്കും അനുഭവപ്പെടുന്ന വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍.
രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ രക്തത്തിലെ പ്ലേറ്റ്‌ലൈറ്റുകള്‍ കുറയുന്ന അപകടകരമായ സാഹചര്യം ഉണ്ടാകുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടാവാം.
എന്നാല്‍ ഈ ലക്ഷണങ്ങള്‍ പനി കുറഞ്ഞതിന് ശേഷമാണ് പൊതുവേ പ്രത്യക്ഷമായി തുടങ്ങുന്നത് എന്നത് കൊണ്ട് ഇവ അവഗണിക്കപ്പെടുകയാണ് ചെയ്യാറ്.
ഡെങ്കിപ്പനിക്ക് കൃത്യമായ ഒരു മരുന്ന് ലോകത്തെവിടെയും നിലവിലില്ല. ഡെങ്കിയുടെ ലക്ഷങ്ങളെ ചികിത്സിക്കുക അതുവഴി സങ്കീര്‍ണ്ണതകള്‍ കുറച്ച് ഡെങ്കിയില്‍ നിന്ന് രക്ഷനേടുക എന്നതാണ് നിലവിലെ ചികിത്സാ രീതി.