തെരുവുനായകൾക്ക് ഷെൽട്ടർ ഒരുക്കുന്നത് വനഭൂമിയോട് ചേർന്ന്. കൃഷിയ്ക്കോ ജനവാസത്തിനോ യോഗ്യമല്ലാത്ത ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളും പരിഗണനയിൽ. നാട്ടിൽ അലയുന്ന നായ്ക്കളെ പിടികൂടി ഷെൽട്ടറിൽ അടയ്ക്കും. കഴിഞ്ഞ വർഷം തെരുവുനായ്ക്കളുടെ കടിയേറ്റത് 3.69 ലക്ഷം പേർക്ക്. അഞ്ചുവർഷത്തിനിടെ പേവിഷബാധയേറ്റു മരിച്ചതു 122 പേർ. റോഡിൽ ഇറങ്ങിയാൽ ജനം കടി കൊണ്ട് വലയുന്നു

ജനവാസ മേഖലയിൽ എതിർപ്പ് ശക്തമായതോടെയാണ് ജനവാസമില്ലാത്ത പ്രദേശങ്ങൾ പദ്ധതിയ്ക്കായി പരിഗണിക്കാൻ തീരുമാനിച്ചത്

New Update
street dogs-5

തിരുവനന്തപുരം: ജനം കടി കൊണ്ട് വലയുന്നത് പതിവായതോടെ തെരുവുനായകൾക്ക് ഷെൽട്ടർ ഒരുക്കാൻ നീക്കം. വനഭൂമിയോട് ചേർന്ന വിജനസ്ഥലങ്ങളിൽ ഭൂമി കണ്ടെത്താനാണ് ശ്രമം.

Advertisment

വനപ്രദേശങ്ങളിലും, വനങ്ങളില്ലാത്ത ജില്ലയിൽ കൃഷിയ്ക്കോ ജനവാസത്തിനോ യോഗ്യമല്ലാത്ത ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലും അര ഏക്കറെങ്കിലും വിസ്തൃതിയുള്ള ഭൂമി ഡോഗ് ഹോസ്റ്റലുകൾക്ക് കണ്ടെത്താനുള്ള നടപടികളാണ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചത്.


2025ൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 3.69 ലക്ഷം പേർക്ക് ആണ്. 2021 മുതൽ 2025 വരെ 15.02 ലക്ഷം പേർക്കും കടിയേറ്റു. അഞ്ചുവർഷത്തിനിടെ 122 പേർ പേവിഷബാധയേറ്റു മരിച്ചു. 2021ൽ 11 പേരായിരുന്നത് 2025ൽ 33 ആയി.

street dogs-3

മൂന്നിരട്ടിയുടെ വർദ്ധന. തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ ഫലിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് തദ്ദേശവകുപ്പിന്റെ അഞ്ചുവർ‌ഷത്തെ കണക്ക്. കൂടുതൽ പേർക്ക് കടിയേറ്റത് തലസ്ഥാനത്താണ്.

അഞ്ചുവർഷത്തിനിടെ 2.26 ലക്ഷം. പാലക്കാടാണ് തൊട്ടുപിന്നിൽ-1.55 ലക്ഷം. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും ഒരുലക്ഷത്തിലധികം പേർക്ക് കടിയേറ്റു.പേവിഷബാധയേറ്റുള്ള മരണം കൂടുതൽ കൊല്ലത്താണ്. അഞ്ചുവർഷത്തിനിടെ 21പേർ.


തിരുവനന്തപുരത്തും ആലപ്പുഴയിലും 17 പേർ വീതം മരിച്ചു. പാലക്കാട് 14 പേർക്കും തൃശൂരിൽ 12 പേർക്കും ജീവൻ നഷ്ടമായി. അഞ്ചുവർഷത്തിനിടെ വയനാട്ടിൽ മാത്രമാണ് പേവിഷ മരണം റിപ്പോർട്ട് ചെയ്യാത്തത്. കോട്ടയം, ഇടുക്കി 2 വീതം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 8 വീതം, മലപ്പുറം, കണ്ണൂർ 6 വീതം, കാസർകോട് 1 എന്നിങ്ങനെയാണ് പേവിഷ മരണങ്ങൾ.


ഡോഗ് ഷെൽട്ടറുകൾക്ക് തലസ്ഥാനത്ത് കല്ലറ, പാങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലും കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിൽ വനമേഖലകളോട് ചേർന്നുമാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഷെൽട്ടറിനായി ഭൂമി തെരയുന്നത്.

street dogs-2

സ്ഥലം കണ്ടെത്തിയാൽ എട്ടടിയോളം ഉയരത്തിൽ വേലി സ്ഥാപിച്ച് ബന്തവസ് ചെയ്യാനും മഴയും വെയിലുമേൽക്കാതെ നായകളെ പാർപ്പിക്കാനും ഭക്ഷണത്തിനുള്ള കിച്ചൺ സൗകര്യം ക്രമീകരിക്കാനുമുള്ള പണം അനുവദിച്ചിട്ടുണ്ട്.


തെരുവുനായ നിയന്ത്രണവും പേ വിഷ പ്രതിരോധവും ലക്ഷ്യമിട്ട് സുപ്രീം കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ തദ്ദേശ - മൃഗസംരക്ഷണ വകുപ്പുകളുടെ പങ്കാളിത്തതോടെയാവും ഷെൽട്ടറുകൾ വരുന്നത്.


ജനവാസ മേഖലയിൽ എതിർപ്പ് ശക്തമായതോടെയാണ് ജനവാസമില്ലാത്ത പ്രദേശങ്ങൾ പദ്ധതിയ്ക്കായി പരിഗണിക്കാൻ തീരുമാനിച്ചത്.  മൃഗസ്നേഹികളും ജന്തുക്ഷേമ സംഘടനകളും ഷെൽട്ടറിംഗിന് തയ്യാറായി മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചിട്ടുണ്ട്

Advertisment