തിരുവനന്തപുരം: തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലേക്ക് മലയാളികൾ. റോഡിലും പറമ്പിലും സ്കൂളുകളിലും ആശുപത്രികളിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമെല്ലാം തെരുവു നായ്ക്കൾ വിഹരിക്കുകയാണ്.
വന്ധ്യംകരണം നിലച്ചതോടെ പെറ്റുപെരുകുകയാണ് നായ്ക്കൾ. ഇത്രയേറെ വംശ വർദ്ധനവുണ്ടായിട്ടും നായ്ക്കളെ കൊല്ലാൻ സർക്കാരിന് കഴിയില്ല. അത് നിയമപ്രശ്നമാണ്. വന്ധ്യംകരണവും വാക്‌സിനേഷനും നിലച്ചതോടെ നിരത്തുകൾ വീണ്ടും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്.
/sathyam/media/media_files/2025/04/18/Qhg9FaoIBh2TDhcN7p5O.jpg)
3.16 ലക്ഷം പേർക്കാണ് കഴിഞ്ഞ വർഷം കടിയേറ്റത്. പേവിഷബാധയേറ്റ് മരിച്ചത് 26 പേരും. ശരാശരി 877 പേർക്ക് പ്രതിദിനം കടിയേൽക്കുന്നു. കേരളത്തിൽ 5ലക്ഷത്തിലേറെ തെരുവുനായ്ക്കളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവയെ നിയന്ത്രിക്കാൻ ഒരു വഴിയും കാണാതെ സർക്കാരും പ്രതിസന്ധിയിലാണ്.
പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകാൻ ഇടയാവുന്നു. ഹോട്ടലുകളിലെയും തട്ടുകടകളിലെയും ഭക്ഷണ അവശിഷ്ടങ്ങൾ തെരുവുകളിൽ വലിച്ചെറിയുകയാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങുന്ന ഇവ ഭക്ഷിക്കുന്ന തെരുവുനായ്ക്കൾക്ക് സാധാരണ നായ്ക്കളെക്കാൾ കരുത്തുണ്ടാകുന്നു.
2017ൽ തെരുവ് നായ ആക്രമണത്തിന് ഇരയായത് 1. 35 ലക്ഷം പേരായിരുന്നു. ഏഴുവർഷത്തിനിടെയാണ് 3.16ലക്ഷം എന്ന കണക്കിലേക്ക് ഉയർന്നത്. പേപ്പട്ടിയുടെ കടിയേറ്റ് മരണമടയുന്നവരുടെ എണ്ണവും വർധിച്ചു. 2021 ൽ 11 പേർ മരിച്ച സ്ഥാനത്ത് 2024 ൽ 26 പേരാണ് പേവിഷബാധയേറ്റു മരിച്ചത്.
2025 ൽ 4 മാസത്തിനിടെ മാത്രം 14 പേർ മരിച്ചു. തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷവകുപ്പും ചേർന്നാണ് തെരുവ് നായ വന്ധ്യംകരണവും പേവിഷ വാക്സിനേഷനും നടത്തുന്നത്. വാക്സിൻ സ്റ്റോക്കുണ്ട്. പക്ഷേ, നായയെ പിടിച്ച് വന്ധ്യംകരണത്തിന് എ.ബി.സി സെന്ററുകളിൽ എത്തിക്കുന്നത് പാളി.
ആവശ്യത്തിന് സെന്ററുകളുമില്ല. ഒരു ജില്ലയിൽ ഒന്നു മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 88,744 തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തിയെന്നും 15,767 നായ്ക്കളെ വന്ധ്യംകരിച്ചെന്നുമാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. എന്നാൽ ഈ നടപടികളൊന്നും ഫലപ്രദമാവുന്നില്ല.
2024ൽ പേവിഷബാധയേറ്റ് മരിച്ചത് 26 പേരാണ്. അപൂർവമായിയേൽക്കുന്ന ഗുരുതരമായ മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലെത്തിയതാണ് ഈ മരണങ്ങൾക്ക് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/media_files/2025/04/30/3NPFRRR4PBmvN9lncTGe.jpg)
തെരുവ് നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകാൻ 400ഡോഗ് കാച്ചർമാർക്ക് കൂടി പുതുതായി പരിശീലനം നൽകുമെന്നും വാക്‌സിനേഷൻ നടത്തിയ തെരുവുനായ്ക്കളിൽ പെയിന്റ് ഉപയോഗിച്ച് അടയാളമിടുമെന്നും മൃഗസംരക്ഷവകുപ്പ് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ എല്ലാ ജില്ലകളിലും കഴിയുന്നത്ര തദ്ദേശ സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങൾ (ഷെൽറ്റർ ഹോം) സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനവും പാഴായി.
ഇക്കൊല്ലം നാല് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചവർ 14 പേരാണ്. കഴിഞ്ഞ മാസം മരിച്ചവർ 6. ഒരു മാസത്തിനിടെ മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. ഏറ്റവുമൊടുവിൽ കൊല്ലത്തെ ഏഴു വയസുകാരി നിയ ഫെെസലാണ് വാക്സിനെടുത്തിട്ടും മരിച്ചത്.
2021 മുതലുള്ള കണക്കുപ്രകാരം വാക്സിനെടുത്തിട്ടും മരിച്ചത് 22 പേർ. മരിക്കുന്നവരിലധികവും കുട്ടികളാണ്. ഏപ്രിൽ 9ന് പത്തനംതിട്ടയിൽ പന്ത്രണ്ടുകാരി ഭാഗ്യലക്ഷ്മിയും 29ന് മലപ്പുറത്തെ അഞ്ചു വയസുകാരി സിയ ഫാരിസും മരിച്ചു.
/sathyam/media/media_files/2025/02/19/k7rIWdNJcfBYdpKyMsjd.jpg)
ഫെബ്രുവരിയിൽ ആലപ്പുഴയിൽ സാവനെന്ന ഒമ്പതുകാരനും മരിച്ചിരുന്നു. നായ്ക്കളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിൽ പരിമിതികളുള്ള കുട്ടികൾക്ക് കടിയേൽക്കാനും ആഴത്തിൽ മുറിവേൽക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്.
കൂട്ടുകാർക്കൊപ്പവും മറ്റും പുറത്തിറങ്ങി കളിക്കുമ്പോഴും നടന്ന് സ്കൂളിലും കടയിലും മറ്റും പോകുമ്പോഴുമെല്ലാം കടിയേൽക്കാം. 2020 മുതൽ പേവിഷബാധയേറ്റുള്ള മരണം കൂടുതൽ തിരുവനന്തപുരത്താണ്. കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവയാണ് തൊട്ടുപിന്നിൽ. ആലപ്പുഴയിലും പത്തനംതിട്ടയിലും കോഴിക്കോട്ടും കണ്ണൂരിലും കുറവാണ്.