ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രിയുടെ ഓർമ്മ ദിനം; ഫേസ് ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ; എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണെന്ന് പിണറായി വിജയൻ

ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനായി സംഘപരിവാര്‍ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് എഹ്സാന്‍ ജാഫ്രിയും സാകിയ ജാഫ്രിയും.

New Update
Untitled

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയില്‍ രക്തസാക്ഷിയായ എഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മ്മ ദിനത്തില്‍  ഫേസ് ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ....

'എഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മ്മദിനമാണ് ഇന്ന്.


ഗുജറാത്ത് വംശഹത്യയില്‍ രക്തസാക്ഷിയായ എഹ്‌സാന്‍ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ മുന്‍ കോണ്‍ഗ്രസ്സ് എംപിയായ ജാഫ്രിയുള്‍പ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്. 


2002 ഫെബ്രുവരി 28 ന് സംഘപരിവാര്‍ ക്രിമിനല്‍ സംഘം ഗുല്‍ബര്‍ഗ് സൊസൈറ്റി കയ്യേറിയപ്പോള്‍ എഹ്‌സാന്‍ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികള്‍ അഭയം തേടിയെത്തുകയായിരുന്നു.

കലാപകാരികളില്‍ നിന്നും രക്ഷനേടാന്‍ പൊലീസ് സഹായത്തിനായി അധികാരകേന്ദ്രങ്ങളെ ജാഫ്രി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. വംശഹത്യാക്കാലത്തെ ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ നേര്‍ച്ചിത്രമായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ കൂട്ടക്കൊല. 


ഗുജറാത്ത് വംശഹത്യക്ക് രണ്ട് വ്യാഴവട്ടം പൂര്‍ത്തിയാവുകയാണ്. വംശഹത്യയുടെ ആസൂത്രകര്‍ക്കെതിരെ എഹ്സാന്‍ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം ദൈര്‍ഘ്യമേറിയതും സമാനതകളില്ലാത്തതുമായിരുന്നു.


വംശഹത്യയുടെ മുഴുവന്‍ ഇരകള്‍ക്കും നീതി ഉറപ്പാക്കാനുള്ള ഉജ്ജ്വലമായൊരു പോരാട്ടമായി അതു മാറുകയുണ്ടായി. രാജ്യത്തെ മതനിരപേക്ഷ വിശ്വാസികളെല്ലാം ആ പോരാട്ടത്തോട് ഐക്യപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് അവര്‍ നീതി ലഭ്യമാവാതെ തന്റെ എണ്‍പത്തിയാറാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയത്.

ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനായി സംഘപരിവാര്‍ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് എഹ്സാന്‍ ജാഫ്രിയും സാകിയ ജാഫ്രിയും. വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനില്‍പ്പുകള്‍ക്ക് ഇരുവരുടെയും ജീവിതം എന്നും പ്രചോദനമാണ്. - മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment