പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി, ചെലവ് സ്ഥാനാർഥിയുടെ അക്കൗണ്ടിൽ കൂട്ടിച്ചേർക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

New Update
party

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Advertisment

സർക്കാർ കെട്ടിടങ്ങൾ, പാലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിപ്പിക്കുന്നതോ ചുവരെഴുതുന്നതോ പൂർണ്ണമായും നിരോധിച്ചു.

റോഡുകളിൽ ചിഹ്നങ്ങൾ വരയ്ക്കുന്നതും അടയാളങ്ങൾ ഇടുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. പൊതുസ്ഥലങ്ങളിൽ കട്ടൗട്ടുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കാനും അനുമതിയില്ല.

നിയമലംഘനം നടത്തി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ അധികൃതർ നൽകുന്ന നോട്ടീസിനോട് പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടം നേരിട്ട് ഇവ നീക്കം ചെയ്യും. ഇതിനാകുന്ന മുഴുവൻ ചെലവും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ വഹിക്കേണ്ടി വരും.

ഈ തുക സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുമെന്നും ഉത്തരവിൽ പറയുന്നു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കാൻ വരണാധികാരികൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment