തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പ്രതീക്ഷവെച്ചു മുന്നണികള്‍. 2020ലെ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫ്. തരംഗം സൃഷ്ടിക്കുമെന്നു യു.ഡി.എഫ്. കുതിച്ചു ചാട്ടം പ്രതീക്ഷിച്ചു എന്‍.ഡി.എ

New Update
cpm congress bjp flags.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

Advertisment

ഒന്‍പതിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് ജില്ലയില്‍ പോളിങ്. ജില്ലാ പഞ്ചായത്ത്, 11 ബ്ളോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമപഞ്ചായത്തുകള്‍, ആറു നഗരസഭകള്‍ എന്നിവയുള്‍പ്പെടെ 89 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ്.

vote

ആകെ 1925 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 16,41,249 വോട്ടര്‍മാരാണുള്ളത്. സ്ത്രീകള്‍-8,56,321; പുരുഷന്മാര്‍- 7,84,842; ട്രാന്‍സ്ജെന്‍ഡറുകള്‍- 13; പ്രവാസി വോട്ടര്‍മാര്‍- 73. ജില്ലാ പഞ്ചായത്ത്-83, ബ്ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്: 4032, നഗരസഭ-677. എന്നിങ്ങനെ സ്ഥാനാര്‍ഥികളും മത്സരിക്കുന്നു. 


തദ്ദേശം പിടിക്കാന്‍ മൂന്നു മുന്നണികളും തയാറാണ്. ഏറെ പ്രതീക്ഷകളുമായാണ് മുന്നണികള്‍ തെഞ്ഞെടുപ്പിനെ നേരിടുന്നത്.


എല്‍.ഡി.എഫിന് പ്രതികൂല സാഹചര്യങ്ങളൊന്നുമില്ല. 2020ലെ തിരഞ്ഞെടുപ്പില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ നേടിയ വലിയ ഭൂരിപക്ഷം നിലനിറുത്തും. പിന്നാക്കം പോയ എല്ലാ നഗരസഭകളിലും വന്‍മുന്നേറ്റമുണ്ടാക്കും. വിവിധ ക്ഷേമ പെന്‍ഷനുകളും വികസനവും സഹായിക്കും.

പഞ്ചായത്തുകളില്‍ പോലും മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികളില്‍ വലിയ മാറ്റമുണ്ടാക്കാനായി. കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് ഭരണത്തില്‍ 211 കോടിയുടെ തട്ടിപ്പ് നടന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.


മുമ്പൊരിക്കലുമില്ലാത്ത ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നതാണ് യു.ഡി.എഫ് പ്രതീക്ഷ. വിമത ശല്യം കുറവാണ്. ജില്ലാ പഞ്ചായത്തില്‍ ഭൂ രിപക്ഷം നേടുന്നതിന് പുറമേ 71 ല്‍ 50 ലേറെ പഞ്ചായത്തില്‍ വിജയിക്കും. 11 ല്‍ ഏഴു ബ്ലോക്കെങ്കിലും ലഭിക്കും.


സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ചില പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടതിന്റെ ആശയക്കുഴപ്പവുമാണ് 2020ല്‍ ഭൂരിപക്ഷം കുറയാന്‍ കാരണം. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വികസനം തടയുന്ന സമീപനമാണ് ഇടതുമുന്നണിയുടേതെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

എന്‍.ഡി.എയുടെയും ബി.ജെ.പിയുടെ കുതിച്ചു ചാട്ടമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തില്‍ ഏഴു സീറ്റ് വരെ ലഭിക്കും. രണ്ട് പഞ്ചായത്തുകളില്‍ മാത്രമുള്ള ഭരണം രണ്ടക്ക സംഖ്യയാക്കി ഉയര്‍ത്തും.

പല നഗരസഭകളിലും വന്‍ മുന്നേറ്റമുണ്ടാക്കും. ബി.ജെ.പിയ്‌ക്കെതിരെ എല്‍.ഡി.എഫ് - യു.ഡി.എഫ് കൂട്ടുക്കെട്ടാണ് പലയിടത്തുമുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാക്കിയുള്ള പ്രചാരണമാണ് നടത്തുന്നതെന്നു എന്‍.ഡി.എ നേതാക്കളും പ്രതികരിച്ചു.

Advertisment