കേരളത്തിലെ തിരഞ്ഞെടുപ്പ് സംവിധാനം ലോകത്തിന് മാതൃകയെന്ന് ബിനാലെ വേദി സന്ദര്‍ശിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള സ്വീപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തു

New Update
PHOTO 1
കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് സംവിധാനം രാജ്യത്തിനും ലോകത്തിനും മാതൃകയാക്കാന്‍ സാധിക്കുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആസ്പിന്‍വാള്‍ ഹൗസിലെ കൊച്ചി-മുസിരിസ് ബിനാലെ വേദിയില്‍ വോട്ടര്‍ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയ അദ്ദേഹം ബിനാലെ വേദി സന്ദര്‍ശിക്കുകയായിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം തന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്നെന്നും ഔദ്യോഗിക ജീവിതത്തില്‍ പ്രത്യേക സ്ഥാനമാണ് ഈ സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാരില്‍ അവബോധവും തിരഞ്ഞെടുപ്പിലെ പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനായി ബിനാലെ വേദിയില്‍ സംഘടിപ്പിച്ച സ്വീപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുന്‍പ് ആരംഭിച്ചതാണ് സ്വീപ്പ് പദ്ധതി. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്ക് ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തി ഒപ്പ് വയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുകയും യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്വീപ്പ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഇലക്ഷന്‍ കമ്മീഷന്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ആഷിഷ് ഗോയല്‍, എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക എന്നിവരും ബിനാലെ വേദി സന്ദര്‍ശിച്ച് സ്വീപ്പ് ക്യാമ്പെയ്‌നിനെ പിന്തുണയ്ക്കുകയും ബോര്‍ഡില്‍ ഒപ്പു രേഖപ്പെടുത്തുകയും ചെയ്തു.
Advertisment
Advertisment