കോഴിക്കോട്/തൃശൂര്‍: സംസ്ഥാനത്ത് കാട്ടുപോത്ത്, കാട്ടാന ആക്രമണങ്ങളില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് കക്കയക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എബ്രഹാം മരിച്ചതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി.
കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. അധികൃതര്‍ സ്ഥലത്ത് എത്താതെ മരിച്ച കര്‍ഷകന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസും സ്ഥലത്തെത്തി.
വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വാച്ച്മരത്തെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സ മരിച്ചതിനും പ്രതിഷേധം ശക്തമാണ്. അധികാരികള്‍ എത്താതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍നിന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി.