കോട്ടയം: എരുമേലി ടൗണില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും അടിപിടിയിലും അറസ്റ്റിലായ മൂന്ന് പേര്‍ റിമാന്‍ഡില്‍. സംഘര്‍ഷം അറിഞ്ഞ് ഇടപെട്ട പോലീസിന് നേര്‍ക്ക് കയ്യേറ്റം നടത്തിയെന്ന കേസിലാണ് മൂവരെയും റിമാന്‍ഡ് ചെയ്തത്.
ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് എരുമേലി ടൗണിലാണ് സംഘര്‍ഷമുണ്ടായത്. എരുമേലി മറ്റന്നൂര്‍ക്കര ലക്ഷം വീട് കോളനി പാടിക്കല്‍ റഫീഖ് (44), മകന്‍ അജാസ് (21), സുഹൃത്ത് ഇരുമ്പൂന്നിക്കര പാലയ്ക്കല്‍ അനന്ദു ബാബു (22) എന്നിവരാണ് റിമാന്‍ഡിലായത്.
പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കി. രണ്ട് ആഴ്ചത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട കോടതി ഇന്നു പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.
പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി, എരുമേലി സ്റ്റേഷന്‍ പോലിസ് സിവില്‍ ഓഫിസര്‍ അന്‍ഷുവിനെ നെഞ്ചില്‍ പോറല്‍ ഏല്‍പ്പിച്ചു, പൊതു സ്ഥലത്ത് അക്രമാസക്തരായി ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആണ് കേസ്.
ലഹരിയില്‍ ഒരു പറ്റം പേര്‍ വാഗ്വാദമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വിവരം അറിയിച്ച് പോലിസ് എത്തിയപ്പോള്‍ പ്രശ്‌നം പറഞ്ഞു തീര്‍ത്ത് ഇരു സംഘങ്ങളും മടങ്ങുകയായിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.
ഈ സമയത്ത് എത്തിയ പോലിസുകാരെ കണ്ട് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കുറെ പേര്‍ ഓടിപ്പോയി. അവശേഷിച്ചവരെ പിരിച്ചു വിടാന്‍ പോലീസ് ശ്രമിക്കുമ്പോള്‍ സംഘര്‍ഷത്തില്‍ പെട്ട ഒരു യുവാവിന്റെ പിതാവ് എത്തി പോലീസ് നടപടി ചോദ്യം ചെയ്തത് പോലീസുമായി വാക്കേറ്റമായി മാറുകയായിരുന്നു.
ഇത് കണ്ട് തടസം പിടിക്കാന്‍ വന്ന മകനെ പോലിസുകാര്‍ ബലമായി ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷമായി മാറിയെന്ന് പറയുന്നു. അതേസമയം ജീപ്പില്‍ കയറാന്‍ കൂട്ടാക്കാതെ യുവാവും സുഹൃത്തും പോലീസിനെ ചെറുത്തെന്നാണ് പോലീസ് വിശദീകരണം.
ഇത് പോലീസുകാര്‍ക്ക് നേരെ കയ്യേറ്റമായി മാറിയതോടെ കൂടുതല്‍ പോലിസ് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു എന്ന് പോലിസ് പറയുന്നു. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തു വന്നിരുന്നു.
സ്റ്റേഷനില്‍ വെച്ച് ഒരു യുവാവ് വീണ്ടും പോലീസുകാരെ കയ്യേറ്റം ചെയ്തെന്ന് പോലീസ് പറയുന്നു. ഇയാളെ ബലം പ്രയോഗിച്ചു വിലങ്ങ് ധരിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ഒരാള്‍ പ്രചരിപ്പിച്ചതാണെന്നും പോലീസ് പറയുന്നു.