കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരിന് അവശേഷിക്കുന്നത് ഒരു വര്‍ഷം മാത്രം, ഇക്കാലയളവില്‍ എരുമേലി വിമാനത്താവളത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി വിഴിഞ്ഞത്തോടൊപ്പം വികസന നേട്ടമായി അവതരിപ്പിക്കാൻ സർക്കാർ. ഇപ്പോള്‍ തന്നെ വിഴിഞ്ഞം മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഓരോ ജില്ലകളിലും നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പു പ്രചാരണം കൂടി ലക്ഷ്യമിട്ടാണ്. മിക്ക ജില്ലകളിലും വിഴിഞ്ഞത്തെ നേട്ടം മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
/sathyam/media/media_files/2025/04/21/0MR5c5IEC9INmH3fG2d4.jpg)
ഇക്കലയളവില്‍ വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കി തറക്കല്ലിടാന്‍ കഴിഞ്ഞാല്‍ അതു തങ്ങള്‍ക്കു കൂടുതല്‍ നേട്ടമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതു ലക്ഷ്യമിട്ടാണു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്കു റവന്യു വകുപ്പ് നടപടികള്‍ ആരംഭിച്ചത്.
നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഒപ്പം സ്‌പെഷല്‍ ഓഫീസ് തുറക്കുന്നതു പരിഗണിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുപ്പ് വിഭാഗം 60 ജീവനക്കാരുടെ പട്ടികയാണു നല്‍കിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കലിന്റെ നടപടികളുടെ ഭാഗമായി പദ്ധതിപ്രദേശത്തെ താമസക്കാര്‍ക്ക് ഉടനെ നോട്ടീസ് നല്‍കിത്തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വസ്തു റീ സര്‍വേ നടത്തി രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉടന്‍ തന്നെ റവന്യു വകുപ്പില്‍ ആരംഭിക്കും. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിസ്തീര്‍ണം, വസ്തു ഉടമകളുടെ പേര്, വിലാസം എന്നിവ നിലവില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണു നോട്ടീസ് നല്‍കുക.
/sathyam/media/media_files/g5lXQwR9JAhxRPLfajKU.jpg)
ഏറ്റെടുക്കുന്ന ഭൂമിയുടെ ഇനം തിരിച്ചുവേണം മൂല്യം നിശ്ചയിക്കാന്‍. മൂല്യം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹിയറിങ് നടത്തും. അതനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ഭൂ ഉടമകള്‍ക്ക് നിശ്ചയിക്കുക. എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉള്‍പ്പെടെ പ്രത്യേക പാക്കേജ് നിശ്ചയിക്കേണ്ടതുമുണ്ട്.
എരുമേലിയില്‍ സ്‌പെഷല്‍ ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതോടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് കരുതുന്നത്. ഓഫീസ് തുറക്കുന്നതിന് സ്ഥലം, കെട്ടിടം എന്നിവ ലഭ്യമാകണം. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സൗകര്യപ്രദമായിരുന്നെങ്കിലും ഹൈക്കോടതിയിലുള്ള തര്‍ക്കംമൂലം അടച്ചിട്ടിരിക്കുകയാണ്. തൊട്ട് സമീപത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിക്കു പിന്നാലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചതോടെയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്.
ചെറുവള്ളി എസ്‌റ്റേറ്റിന്റെ 916.2 ഹെക്ടര്‍ അടക്കം 1039.876 ഹെക്ടര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്.
/sathyam/media/media_files/2025/02/09/YhCZcavTmJ4Yb7QsshYy.jpg)
ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കണം. ഇതിനോടകം പാലാ സബ് കോടതിയില്‍ സര്‍ക്കാരുമായുള്ള എസ്‌റ്റേറ്റ് സംബന്ധിച്ച ഉടമസ്ഥാവകാശ തര്‍ക്കം തീര്‍പ്പാകുമെന്നാണു കരുതുന്നത്. നിലവില്‍ തടസമായി നില്‍ക്കുന്നതും ഈ കേസാണ്. കേസില്‍ തര്‍ക്ക പരിഹാരം ഉണ്ടായാല്‍ തുടര്‍ നടപടികള്‍ക്കു കൂടുതല്‍ വേഗം പകരാനും സാധിക്കും.