എരുമേലിയില്‍ രാസ കുങ്കുമം കിട്ടാനില്ല. ഭസ്മം പൂശി പേട്ട തുള്ളി അയ്യപ്പന്‍മാര്‍. ജൈവ കുങ്കുമം വരണമെന്നു തീര്‍ഥാടകര്‍

പ്രകൃതിക്ക് ഇണങ്ങുന്ന ജൈവ സാമഗ്രികള്‍ കൊണ്ടാണ് ജൈവ കുങ്കുമം തയാറാക്കുന്നത്

New Update
1001436554

കോട്ടയം: ഹൈക്കോടതി നിരോധിച്ചതോടെ എരുമേലിയില്‍ രാസ കുങ്കുമം കിട്ടാനില്ല.

Advertisment

വിവിധ നിറത്തില്‍ ഉള്ള കുങ്കുമം പൂശിയായിരുന്നു അയ്യപ്പന്‍മാര്‍ പേട്ടതുള്ളിയിരുന്നത്. 

എരുമേലിയില്‍ മാത്രം ഒരു തീര്‍ഥാടന കാലത്ത് 25 ടണ്ണിനു മുകളില്‍ രാസ കുങ്കുമം വില്‍പ്പനയുണ്ടെന്നാണ് കണക്കാക്കുന്നത്.

ഏതാനും ചില മൊത്തക്കച്ചവടക്കാരാണ് രാസ കുങ്കുമം എരുമേലിയില്‍ എത്തിച്ച് ചെറു പായ്ക്കറ്റുകളാക്കി വില്‍പന നടത്തുന്നത്.

ഹൈക്കോടതി നിരോധത്തോടെ രാസ കുങ്കുമം എത്തിക്കുന്നത് നിലച്ചു.  

ബഥല്‍ സംവിധാനവും ഇല്ലാതെവന്നതോടെയാണ് ഭക്തര്‍ വെള്ള ഭസ്മം പൂശി പേട്ട തുള്ളുന്നത്.

തീര്‍ഥാടന മേഖലയില്‍ രാസ കുങ്കുമത്തിന്റെ വില്‍പന ഹൈക്കോടതി നിരോധിച്ചതോടെ വെട്ടിലായി കച്ചവടക്കാര്‍.

പേട്ടതുള്ളുന്ന തീര്‍ഥാടകര്‍ക്ക് വില്‍പന നടത്താന്‍ വന്‍തോതില്‍ രാസകുങ്കുമം തമിഴ്നാട്ടില്‍ ഓര്‍ഡര്‍ നല്‍കിയ കച്ചവടക്കാരാണു ദുരിതത്തിലായത്.

 തീര്‍ഥാടനത്തിന് ഒരു മാസത്തിനു മുന്‍പ് ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ ഇത് ലഭിക്കൂ. മുന്‍കൂര്‍ പണവും ചിലര്‍ നല്‍കി.

 രാസകുങ്കുമം പാടില്ലെന്നും പകരം ജൈവ സിന്ദൂരം മാത്രമേ ഉപയോഗിക്കാവൂ എന്നുമുള്ള കലക്ടറുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും ജൈവസിന്ദൂരം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങളായി രാസകുങ്കുമം വില്‍പന നടത്തുകയാണ്.

 ഇത് ദേഹത്ത് പൂശിയാണ് അയ്യപ്പഭക്തര്‍ പേട്ട തുള്ളുന്നത്.

രാസകുങ്കുമം തുടര്‍ച്ചയായി ശ്വസിക്കുന്ന നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും ശ്വാസകോശ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉപയോഗിക്കുന്നവരില്‍ ത്വക്ക് രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 പേട്ടതുള്ളിയ ശേഷം ഇവര്‍ വലിയ തോട്ടിലാണ് കുളിക്കുന്നത്.

 പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ തോട്ടില്‍ കുളിക്കുമ്പോള്‍ തോട്ടിലെ ജലത്തില്‍ രാസകുങ്കുമം കലരുന്ന സ്ഥിതിയായിരുന്നു.

ഏതാനും വര്‍ഷം മുന്‍പ് പ്രകൃതി സ്‌നേഹികള്‍ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജൈവ കുങ്കുമം എത്തിച്ച് എരുമേലിയില്‍ പേട്ടതുള്ളുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു.

 എന്നാല്‍ ഈ പദ്ധതി പരാജയപ്പെടുത്താന്‍ വലിയ സമ്മര്‍ദമാണ് ഉണ്ടായതെന്ന് അന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയവര്‍ പറയുന്നു. അന്ന് ജൈവകുങ്കുമം സംബന്ധിച്ച് പ്രദര്‍ശനവും തീര്‍ഥാടന കാലത്ത് എരുമേലിയില്‍ നടത്തിയിരുന്നു.

 പ്രകൃതിക്ക് ഇണങ്ങുന്ന ജൈവ സാമഗ്രികള്‍ കൊണ്ടാണ് ജൈവ കുങ്കുമം തയാറാക്കുന്നത്.

അത് മനുഷ്യര്‍ക്കും പ്രകൃതിക്കും ദോഷം ചെയ്യുന്നില്ലെന്നും ഇവര്‍ പറയുന്നു.

Advertisment