/sathyam/media/media_files/2025/11/18/traffic-bloock-erumeli-2025-11-18-13-57-40.jpg)
എരുമേലി: ഗതാഗത കുരുക്കിനു പരിഹാരമില്ല, വാഹനങ്ങള്‍ ഇഴഞ്ഞു പോലും നീങ്ങുന്നില്ല. ജനങ്ങളും തീര്‍ഥാടകരും വലയുന്നു. പേട്ടക്കവലയില്‍ രണ്ട് തവണ ഭക്തര്‍ക്ക് റോഡ് കുറുകെ കടക്കേണ്ടി വരുന്നതാണു ഗതാഗതം നിശ്ചലമാകുന്നത്.
ഓരോ മിനിറ്റിലും നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് റോഡ് മുറിച്ചു കടക്കുന്നത്. ഇവരെ കടത്തിവിടാന്‍ വാഹനങ്ങള്‍ തടഞ്ഞിടുകയല്ലാതെ പോലീസിനു വേറെ മാര്‍ഗമില്ല. ഇങ്ങനെ തടയപ്പെടുമ്പോള്‍ തീര്‍ഥാടകരുടെ തിരക്കിന്റെ തോത് അനുസരിച്ച് വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ നീളുന്നു.
പോലീസ് ആവുന്നത്ര പരിശ്രമിച്ചിട്ടും വാഹനങ്ങളുടെ നിര ഇഴഞ്ഞല്ലാതെ ചലിക്കുന്നില്ല. ഇന്നലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്താന്‍ താമസം നേരിട്ടു. സ്‌കൂള്‍ ബസുകളും സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും തീര്‍ഥാടക വാഹനങ്ങളും ഉള്‍പ്പടെ വാഹനങ്ങള്‍ വഴിയില്‍ ബ്ലോക്കില്‍ പെട്ട് കിടന്നു.
യാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടന്നുപോകേണ്ടി വന്നു. ആംബുലന്‍സ് വന്നാല്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതി ആണു രാവിലെ മുതല്‍ മണിക്കൂറുകളോളമുണ്ടായത്. ടൗണ്‍ റോഡില്‍ പേട്ടതുള്ളല്‍ നടത്താന്‍ ഭക്തര്‍ പ്രയാസപ്പെട്ടു.
ഒരു വശത്ത് വാഹന നിരയും മറുവശത്ത് പേട്ടതുള്ളി പോകുന്ന ഭക്തരും പേട്ടതുള്ളല്‍ നടത്താനായി ഇവര്‍ക്കിടയിലൂടെ തിങ്ങി ഞെരുങ്ങി നടന്നു നീങ്ങുന്ന ഭക്ത സംഘങ്ങളും ഇതിനിടയില്‍ ഏറെ പ്രയാസപ്പെട്ട് നടക്കുന്ന യാത്രക്കാരുമായി ടൗണ്‍ റോഡില്‍ ഇടമുറിയാതെ ജനതിരക്കും ഗതാഗത സ്തംഭനവുമായിരുന്നു.
മുന്‍കാലങ്ങളില്‍ ശബരിമല സീസണിലെ അവസാനത്തെ ഏതാനും ദിവസം മാത്രമായിരുന്നു കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത സ്തംഭനം അനുഭവപ്പെട്ടിരുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ തീർഥാടന കാലത്തിത്തിൻ്റെ തുടകത്തിൽ തന്നെ എരുമേലി വഴി യാത്ര നടത്താന്‍ പ്രയാസകരമായ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.
അഞ്ഞൂറോളം പോലീസുകാര്‍ ട്രാഫിക് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടും ഗതാഗതം കുരുങ്ങുന്നത് പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമര്‍ശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us