കോട്ടയം: സപ്‌ളൈകോ പണം നല്‍കാതെ കര്‍ഷകരെ വലച്ചതോടെ ഒന്നാം വിള കൃഷിയിറക്കാന്‍ തയാറാകാതെ കര്‍ഷകര്‍. 600 കോടിക്കു മുകളിലാണ് സപ്‌ളൈക്കോ കര്‍ഷകര്‍ക്ക് നല്‍കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ മാര്‍ച്ച്, ഏപ്രിൽ മാസങ്ങളില്‍ സംഭരിച്ച നെല്ലിന്റെ തുകയായി 100 കോടി മാത്രമാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.
ഇതോടെ ഉടനെയൊന്നും ബാക്കി തുക കിട്ടില്ലെന്നു ഉറപ്പായെന്നു കര്‍ഷകര്‍ പറയുന്നു. ഇതോടെയാണു കൂടുതല്‍ കര്‍ഷകരും ഒന്നാം വിള കൃഷിയില്‍ നിന്നു പിന്തിരിയുന്നത്. അമിത സാമ്പത്തിക ബാധ്യത താങ്ങാന്‍ തങ്ങളെക്കൊണ്ടാവില്ലെന്നു കര്‍ഷകര്‍ പറയുന്നു.
ഇത് നെല്ല് വില പ്രതിസന്ധി വിള ഇന്‍ഷുറന്‍സ് പദ്ധതിക്കും തിരിച്ചടിയാകുകയാണ്. ഇത്തവണ ഒന്നാം വിള ഇന്‍ഷുറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 44,122 കര്‍ഷകരാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ വര്‍ഷം 1.2 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൃഷിയില്‍ നിന്നുള്ള കര്‍ഷകരുടെ പിന്‍മാറ്റവും പുതിയ രജിസ്ട്രേഷന്‍ ചട്ടങ്ങളുമാണ് അംഗത്വം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിള ഇന്‍ഷുറന്‍സിന് അഗ്രിസ്റ്റാക്ക് പോര്‍ട്ടലില്‍ കര്‍ഷകരുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൃഷി വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന്‍. ഭൂരിഭാഗം കര്‍ഷകര്‍ക്കും ഈ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ വിള ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും കുറഞ്ഞു.
ഒരു ഏക്കറിന് 620 രൂപയാണ് കേന്ദ്ര വിള ഇന്‍ഷുറന്‍സിന്റെ പ്രീമിയം. നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ ഇത്രയും തുക നല്‍കാന്‍ പോലുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കര്‍ക്കിടക മാസം ആദ്യത്തിലാണ് ഒന്നാം വിളക്കുള്ള ഞാറ് നടീല്‍ തുടങ്ങുന്നത്. എന്നാല്‍ ഇതുവരെ 10 ശതമാനം കര്‍ഷകര്‍ പോലും കൃഷി ഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പാട്ടത്തിന് ഭൂമി ഏറ്റെടുത്തത് കൃഷി നടത്തുന്നവര്‍ ഭൂമി, ഉടമക്ക് തിരിച്ചേല്‍പ്പിക്കുന്നുമുണ്ട്.