എന്‍ട്രന്‍സ് എഴുതി ഡോക്ടറാകണമെന്ന് അച്ഛന്‍; തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തി, സഹോദരിയുടെ മുന്നില്‍വച്ച് കഷണങ്ങളാക്കി; 21 കാരന്‍ അറസ്റ്റില്‍

അക്ഷത് പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കുന്നതു കണ്ട സഹോദരിയ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു

New Update
murder

ലഖ്‌നൗ: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍. കരിയറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ലഖ്‌നൗവിലാണ് സംഭവം.

Advertisment

49 കാരനായ മരുന്ന് വ്യാപാരിയായ മാനവേന്ദ്ര സിങാണ് മരിച്ചത്.

ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു.

പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതും മകന്‍ 21കാരനായ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്തതും. 

ആദ്യം മുതല്‍ തന്നെ സംശയം തോന്നിയ പൊലീസ് അക്ഷതിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മകന്‍ എന്‍ട്രന്‍സ് എഴുതി മെഡിക്കല്‍ മേഖലയില്‍ കരിയര്‍ കണ്ടെത്തണമെന്നതായിരുന്നു പിതാവിന്റെ ആഗ്രഹം. 

എന്നാല്‍ ഇതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന അക്ഷത് മുന്‍പും പലതവണ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്.

 ഒരുതവണ അക്ഷത് വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.

എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ നിലപാടില്‍ നിന്നും മാനവേന്ദ്രസിങ് പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല മകനുമേല്‍ കടുത്ത സമ്മര്‍ദം നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സമാനമായ തര്‍ക്കമുണ്ടായപ്പോള്‍ അക്ഷത് റൈഫിള്‍ ഉപയോഗിച്ച് മാനവേന്ദ്രസിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തി. 

മൂന്നാം നിലയില്‍ നിന്നും മൃതദേഹം താഴത്തെ നിലയിലെത്തിച്ച ശേഷം ഒഴിഞ്ഞുകിടന്ന മുറിയിലെത്തിച്ച് വെട്ടിക്കഷ്ണങ്ങളാക്കി.

 അക്ഷത് പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കുന്നതു കണ്ട സഹോദരിയ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

ശേഷം മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീട്ടിനുള്ളില്‍ നീല ഡ്രമ്മിലാക്കി സൂക്ഷിക്കുകയും ചെയ്തു. ഇതാണ് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

Advertisment